യെഡിയൂരപ്പ ഉറച്ചുതന്നെ; ബിജെപി വിയര്‍ക്കുന്നു
മുഖ്യമന്ത്രിയെ കണ്ടെത്താന്‍ വെള്ളിയാഴ്ച നിശ്ചയിച്ച നിയമസഭാകക്ഷിയോഗം തര്‍ക്കത്തെത്തുടര്‍ന്ന് മാറ്റിവച്ചു. കേന്ദ്രനേതാക്കളായ അരുണ്‍ജെയ്റ്റ്‌ലിയും രാജ്‌നാഥ്‌സിങ്ങും നേതൃമാറ്റം സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് സമവായമുണ്ടാക്കാനായില്ല.
എഴുപതിലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു യെഡിയൂരപ്പയും അന്‍പതോളം പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഔദ്യോഗിക പക്ഷവും അവകാശപ്പെട്ടതോടെ 121 അംഗ നിയമസഭാകക്ഷി ഫലത്തില്‍ രണ്ടു ചേരിയായി. മന്ത്രിമാരും ചേരിതിരിഞ്ഞുതന്നെയാണ്.
ഇതോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നത് അനിശ്ചിതത്വത്തിലായി. ഞായറാഴ്ച യെഡിയൂരപ്പ രാജിവെച്ചശേഷം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താമെന്ന നിലപാടിലാണ് കേന്ദ്രനേതാക്കളിപ്പോള്‍.
ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ള താന്‍ എന്തിനു രാജിവയ്ക്കണമെന്നായിരുന്നു കേന്ദ്ര നേതാക്കളോടു യെഡിയൂരപ്പയുടെ ചോദ്യം. നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷം പരിശോധിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
സ്ഥാനമൊഴിഞ്ഞാലും സ്വന്തം അനുയായികളിലാരെയെങ്കിലും മുഖ്യമന്ത്രിയാക്കി പിന്നില്‍ നിന്നുപ്രവര്‍ത്തിക്കുകയെന്നതാണ് യെഡിയൂരപ്പയുടെ ലക്ഷ്യം.
ഇതിനായി താന്‍ പറയുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനുപകരം തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കണമെന്നുമുള്ള ആവശ്യമാണ് യെഡിയൂരപ്പ പ്രധാനമായും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു മുന്നില്‍ ഉയര്‍ത്തുന്നത്.
തന്റെ വലംകൈയായ ഊര്‍ജമന്ത്രി ശോഭ കരന്തലജെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ പുതിയ ആവശ്യമെന്നാണ് സൂചന. നേരത്തേ ഡി.വി. സദാനന്ദഗൗഡ എം.പി.യുടെ പേരാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്.
യെഡിയൂരപ്പയെ മാറ്റുമെന്നും ശനിയാഴ്ച നിയമസഭാകക്ഷിയോഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നും ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജിനെ ബിജെപി അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ശ്രമം മുടങ്ങിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഒഴിവാക്കാനാണ് ഈ വിശദീകരണം.