അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളണം
സര്‍ക്കാരിന്റെ ശുപാര്‍ശ ശരിവച്ചു കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം തങ്ങളുടെ അഭിപ്രായം രാഷ്ട്രപതിയെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ അഭിപ്രായം രാഷ്ട്രപതി സ്വീകരിക്കുകയാണു കീഴ്‌വഴക്കം.
രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം അറിയുന്നതിനായി നേരത്തേ നല്‍കിയിരുന്നു. തുടര്‍ന്നു കുറ്റകൃതം നടന്ന സംസ്ഥാനത്തെ ഭരണകൂടത്തിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ അറിയുന്നതിനായി ആഭ്യന്തര മന്ത്രാലയം ദില്ലി സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിട്ടു. ഗുരുവിനെ തൂക്കിലേറ്റണമെന്ന ശൃുപാര്‍ശയാണ് ദില്ലിസര്‍ക്കാര്‍ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചു കൊണ്ട് കഴിഞ്ഞ ജൂലൈ 27ന് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത
ചെങ്കോട്ട ആക്രമണക്കേസില്‍ ദില്ലി ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച മുഹമ്മദ് ആരിഫിന്റെ വധശിക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി ശരിവച്ചിരുന്നു.
2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണു വിചാരണക്കോടതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്കു വിധിച്ചത്. ദില്ലി ഹൈക്കോടതി പിന്നീടിതു ശരിവച്ചു. 2004 സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതോടെ 2006 ഒക്‌ടോബര്‍ 20ന് അഫ്‌സലിനെ തൂക്കിലേറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചതോടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുകയായിരുന്നു.
അഫ്‌സലിനെ തൂക്കിലേറ്റാന്‍ വൈകുന്നത് യുപിഎയുടെ വോട്ട് രാഷ്ട്രീയം മൂലമാണെന്ന് പ്രതിപക്ഷമായ ബിജെപി യുപിഎ സര്‍ക്കാരിനെ നിരന്തരം കുറ്റപ്പെടുത്തുന്നതിനിടെയാണു പുതിയ തീരുമാനം.