അയല്‍ക്കാരന്‍ ആക്രമിച്ചു; യുവതിയുടെ ഗര്‍ഭമലസി
കൊല്‍ക്കത്ത: ആക്രമണത്തിന് ഇരയായ ഗര്‍ഭിണിയ്ക്ക് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടു. തെക്കന്‍ കൊല്‍ക്കത്തയിലാണ് ഗര്‍ഭിണിയ്‌ക്കെതിരെ ഒരുസംഘമാളുകള്‍ ആക്രമണം നടത്തിയത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഗര്‍ഭിണിയ്ക്കാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്.
ഗര്‍ഭിണിയെ ഗുണ്ടകള്‍ അടിയ്ക്കുകയും തൊഴിയ്ക്കുകയുമായിരുന്നുവത്രേ. റോഡില്‍ പൊതുജനം നോക്കിനില്‍ക്കേയായിരുന്നു ആക്രണം. സംഭവം കണ്ട് നിന്നവര്‍ ഗര്‍ഭിണിയുടെ രക്ഷയ്‌ക്കെത്താന്‍ മടിച്ചു. ഇതിനിടെ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഗുണ്ടകളെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്തു.
ഗുണ്ടകളില്‍ ഒരാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയയാളാണ്, ആക്രമണത്തിന് ശേഷം ഇയാളും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കാര്‍ പാര്‍ക്കുചെയ്യുന്നതിനെച്ചൊല്ലിയാണത്രേ പ്രശ്‌നമുണ്ടായത്. എന്നാല്‍ ഇവര്‍ കുറേക്കാലമായി തങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെന്നും ആക്രമിക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നുവെന്നും ഗര്‍ഭിണിയും ബന്ധുക്കളും പറയുന്നു.
സംഭവത്തിലെ പ്രധാനപ്രതി സുശീല്‍ ബാഗ് ആക്രമിക്കപ്പെട്ട സ്ത്രീകളുടെ അയല്‍ക്കാരനാണ്. ഇയാള്‍ക്ക് ഇവരുടെ വീടിനടത്ത് ഒരു പലചരക്ക് കടയുമുണ്ട്. സുബ്രത ചക്രബര്‍ത്തിയെന്നയാളുടെ ഭാര്യ ജയയും സഹോദരി ഷെഫാലിയുമാണ് ആക്രമണത്തിന് ഇരകലായത്്.
ഷെഫാലി വെള്ളിയാഴ്ച കാലത്ത് വീടിന് മുന്നിലെ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. പ്രദേശവാസികളായ ചില യുവാക്കള്‍ യുവതിയോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി പലചരക്ക് കടയ്ക്കുസമീപത്തേയ്ക്ക് കാര്‍ മാറ്റിയിട്ടു.
ഇത് കണ്ട് ബാഗ് വന്ന പ്രശ്‌നമുണ്ടാക്കുകയും ഷെഫാലിയെ ഉപദ്രവിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് സുബ്രതയും മറ്റു കുടുംബാംഗങ്ങളും സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ സുബ്രതയുടെ ഗര്‍ഭിണിയായ ഭാര്യ ജയ ബാഗിനോടും അയാളുടെ സുഹൃത്തിനോടും സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. ഇതിനിടെയായിരുന്നു ജയയ്‌ക്കെതിരെയുള്ള ആക്രമണം. രണ്ടുപേരും ചേര്‍ന്ന് ജയയുടെ വസ്ത്രങ്ങള്‍ വലിച്ചുപറിക്കുകയും വയറിന് തൊഴിയ്ക്കുകയുമായിരുന്നു.