പണം തട്ടിപ്പ്: കിരണ് ബേദി തീഹാറിലേയ്ക്ക്?
ഉടന്‍തന്നെ ബേദിയെ ചോദ്യം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുചെയ്താല്‍ ബേദിയെ തീഹാര്‍ ജയിലിലേയ്ക്കയയ്ക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
അഡീഷനല്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ടിന്റെ നിര്‍ദേശ പ്രകാരമാണ് ദില്ലി പൊലീസിന്റെ നടപടി.സന്നദ്ധ സംഘടനയുടെ പേരില്‍ സമാഹരിച്ച പണം കിരണ്‍ ബേദി മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിച്ചെന്ന അഭിഭാഷകന്‍ ദേവിന്ദര്‍ സിങ് ചൌഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നിര്‍ദേശം.
അര്‍ധസൈനിക വിഭാഗങ്ങളുടെയും പൊലീസുകാരുടെയും മക്കള്‍ക്കും കുടുംബങ്ങള്‍ക്കും സൗജന്യ കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാനെന്ന പേരില്‍ മൈക്രോസോഫ്റ്റില്‍നിന്നു ലഭിച്ച അര കോടി രൂപ മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചവെന്ന് പരാതിയില്‍ പറയുന്നു.
ബേദിയുടെ ഇന്ത്യ വിഷന്‍ ഫൌണ്ടേഷന്‍, നവജ്യോതി എന്നീ സംഘടനകളുടെ മറവിലാണ് തിരിമറിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഇത്തരം നടപടികള്‍ പതിവാണെന്നും കേസിനെ നേരിടാനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും ബേദി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥയായിരുന്ന കാലത്തെ അനുഭവപരിചയം ഇക്കാര്യങ്ങളില്‍ തനിക്ക് സഹായകമാകുമെന്നും അവര്‍ പറഞ്ഞു.
അണ്ണാ ഹസാരെയ്ക്ക് ഒപ്പം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കാളികളായവരില്‍ ആദ്യം ആരോപണ വിധേയയായതു ബേദിയായിരുന്നു. ചെലവായതില്‍ കൂടുതല്‍ തുക വിമാന ടിക്കറ്റിനത്തില്‍ വാങ്ങിയെന്നായിരുന്നു ആരോപണം. പണം തിരികെ കൊടുത്താണ് ബേദി മുഖം രക്ഷിച്ചത്.