തമിഴ്‌നാടിന് കോടതിയുടെ രൂക്ഷവിമര്‍ശനം

എന്നാല്‍ കേരളത്തിന്റെ ആശങ്ക പൂര്‍ണ്ണമായി തളളിക്കളയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരാളുടെ ജീവന് പോലും അപകടം ഉണ്ടാകാന്‍ പാടില്ല. മുല്ലപ്പെരിയാര്‍ വിഷയം കേരളാതമിഴ്‌നാട് പ്രശ്‌നമാക്കി മാറ്റരുതെന്നും കോടതി പറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നതാധികാര സമിതി പരിഗണിക്കുന്നുണ്‌ടെന്നും ആശങ്കയുണ്‌ടെങ്കില്‍ അക്കാര്യം സമിതിക്ക് മുന്‍പാകെ അവതരിപ്പിക്കണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം. അതുകൊണ്ടുതന്നെ ജലനിരപ്പ് താഴ്ത്തുന്ന കാര്യം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും അപേക്ഷ പരിഗണിച്ച ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂട്ടാന്‍ പാടില്ല. ജലനിരപ്പ് 136 അടിയില്‍ കൂടുതലായതില്‍ കോടതി തമിഴ്‌നാടിനെ വിമര്‍ശിച്ചു. ജനങ്ങളുടെ സുരക്ഷയാണ് കോടതിക്ക് പ്രാമുഖ്യം. ഇത്തരത്തിലുള്ള ഇടപെടലാണ് കോടതിയില്‍ നിന്നുണ്ടാകുക. പ്രശ്‌നത്തില്‍ വഷളാക്കുന്ന സമീപനമാണ് ഇരുസംസ്ഥാനങ്ങളും ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്രസേനാ വിന്യസത്തിന്റെ കാര്യത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അണക്കെട്ട് സംബന്ധിച്ച് തമിഴ് നാട് പത്രപരസ്യം നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.
വിഷയത്തില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യപ്രസ്താവന നടത്തുന്നത് വിലക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നും കോടതിക്ക് എങ്ങനെ തടയാനാകുമെന്നുമായിരുന്നു ആവശ്യത്തോട് കോടതി പ്രതികരിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് ഈ ഹര്‍ജി പിന്‍വലിച്ചു.
ഡാമിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തില്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേരളം ആവശ്യമായ നടപടിയെടുത്തിട്ടുണ്‌ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. കേന്ദ്രസേനയെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് കേന്ദ്രത്തോട് അഭിപ്രായം തേടിയിട്ട് മറുപടി അറിയിക്കാമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.












Click it and Unblock the Notifications