ചിദംബരം വീണ്ടും വിവാദക്കുരുക്കില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള എം.പിമാരുടെ പേരുകള്‍ വ്യാജമായി ഉപയോഗിച്ച് തട്ടിപ്പു നടത്തിയതിനെതിരെയുള്ള കേസുകളാണു ചിദംബരം പിന്‍വലിച്ചത്.
2ജി അഴിമതിയുമായി ബന്ധപ്പെട്ട കുരുക്കിന് പിന്നാലെയാണ് ചിദംബരത്തിന്റെ പേരില്‍ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പുതിയ ആരോപണത്തില്‍ ചിദംബരം രാജി വയ്ക്കണമെന്നും ഇല്ലെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കാന്‍ തയ്യാറാകണമെന്നുമാവശ്യപ്പെട്ട് ബിജെപി വ്യാഴാഴ്ച പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലായ മെട്രോപ്പോലീറ്റന്‍ ഹോട്ടലിന്റേയും സുനൈര്‍ ഹോട്ടല്‍സ് കമ്പനിയുടേയും ഉടമയായ എസ്.പി ഗുപ്തയ്‌ക്കെതിരേ മറ്റൊരു കമ്പനിയായ വിഎല്‍എസ് ഫിനാന്‍സ് ലിമിറ്റഡ് 1999ല്‍ നല്‍കിയ മൂന്നു ക്രിമിനല്‍ കേസുകളാണു പിന്‍വലിക്കാന്‍ കഴിഞ്ഞ നവംബറില്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
വഞ്ചന, പണംതട്ടല്‍ എന്നിവ അടക്കമുള്ള കേസുകളും സോണിയ ഗാന്ധി ഉള്‍പ്പെടെ അഞ്ച് എം.പിമാരുടെ പേരിലുള്ള ലെറ്റര്‍ ഹെഡില്‍ വ്യാജ കത്തുകള്‍ ഉണ്ടാക്കിയ കേസും ഇതില്‍ ഉള്‍പ്പെടും.
മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ചിദംബരം ആഭ്യന്തര മന്ത്രിയായതോടെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികളുടെ തുടക്കം. കേസുകളുടെ സ്ഥിതി ആരാഞ്ഞു കൊണ്ട് ആഭ്യന്തര മന്ത്രാലയം നിരവധി കത്തുകള്‍ ദില്ലി സര്‍ക്കാരിനും പോലീസിനും എഴുതിയിരുന്നു. കേസിന്റെ സ്ഥിതി ആഭ്യന്തര മന്ത്രിയെ നേരിട്ടറിയിക്കാനായിരുന്നു കത്ത്.
പ്രതിപക്ഷ എം.പി ആയിരിക്കുന്ന സമയത്ത് ഗുപ്തയ്ക്കു വേണ്ടി കേസുകള്‍ നടത്തിയിരുന്നതു ചിദംബരമായിരുന്നു.
ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ് നിഷേധിച്ചു. പത്തോ ഇരുപതോ കൊല്ലം മുമ്പ് അഭിഭാഷകനെന്ന നിലയില്‍ ആര്‍ക്കൊക്കെ വേണ്ടി കേസ് നടത്തിയിരുന്നുവെന്ന് ഓര്‍ത്തെടുക്കാന്‍ ചിദംബരത്തിനു കഴിയില്ലെന്നാണു സിംഗ് പറയുന്നത്.
സംഭവം പുറത്താവുകയും പ്രതിപക്ഷം ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തു വരികയും ചെയ്തതോടെ ദില്ലി ലഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന കേസുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള നടപടി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെന്ന് അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാണ്.
എന്നാല്‍ ചിദംബരത്തിന്റെ രാജി കൊണ്ടേ പ്രശ്‌നം അവസാനിക്കൂ എന്ന നിലപാടിലാണു പ്രതിപക്ഷം.












Click it and Unblock the Notifications