ഇന്തോ-ഇറാന്‍ വ്യാപാരം പ്രതിസന്ധിയിലേക്ക്
ഇന്ത്യയിലെയും ജോര്‍ജിയയിലെയും ആക്രമണത്തിനു പിറകില്‍ ഇറാനാണെന്ന ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാവുവാണ് ആദ്യം രംഗത്തെത്തിയത്. ഇന്ത്യ ഈ ആരോപണം സ്ഥിരീകരിക്കുകയോ തള്ളികളയുകയോ ചെയ്തിട്ടില്ല.
സ്‌ഫോടനത്തില്‍ ഇറാന് യാതൊരു പങ്കുമില്ല. ഇത് ഇസ്രായേല്‍ ഗുഡാലോചനയുടെ ഭാഗമാണെന്ന് ഇറാന്‍ ആരോപിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂനിയനും വിലക്കേര്‍പ്പെടുത്തിയിട്ടും ഇന്ത്യയും ജോര്‍ജിയയും മികച്ച വ്യാപാരബന്ധം തുടരുന്നത് തകര്‍ക്കാനുള്ള നീക്കമാണിത്. ഏതൊരു രീതിയിലുള്ള ഭീകരാക്രമണത്തെയും ഇറാന്‍ അനുകൂലിക്കുന്നില്ല. രാജ്യത്തിനെതിരേയുള്ള വികാരം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണിത്-വിദേശകാര്യവക്താവ് റമിന്‍ മെഹ്മാന്‍പരസത് പറഞ്ഞു.
ഇറാന്‍ പിന്തുണയോടെ ഇന്ത്യയില്‍ ആക്രമണം നടക്കാനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയവിദഗ്ധരുടെയും വിലയിരുത്തല്‍. ഇറാനെതിരേ ശക്തമായ ഉപരോധം നിലനില്‍ക്കുമ്പോഴും ഇന്ത്യ ഇറാനില്‍ നിന്ന് ക്രൂഡ് ഓയിലും ഇറാന്‍ ഇന്ത്യയില്‍ നിന്ന് ഗോതന്വും വാങ്ങുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ കമ്പനിയായ ഒഎന്‍ജിസിക്ക് എണ്ണ പര്യവേഷണത്തിനും ഖനനത്തിനുമായി പ്രത്യേകസ്ഥലം തന്നെ അനുവദിക്കാന്‍ ഇറാന്‍ തയ്യാറായിട്ടുണ്ട്. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സൗഹൃദം ഇറാന്‍ എന്തു വിലകൊടുത്തും സംരക്ഷിക്കാനാണ് സാധ്യത.
അതേ സമയം അമേരിക്കന്‍ ഭരണകൂടത്തെ പോലും നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ജൂതലോബി ഈ സ്‌ഫോടനത്തിന്റെ മറപിടിച്ച് ഇന്ത്യ-ഇറാന്‍ വ്യാപാര ബന്ധത്തെ നിയന്ത്രിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇന്ത്യക്ക് അന്ത്യശാസനവുമായി രംഗത്തെത്താനുള്ള സാധ്യതയും തള്ളികളയാനാവില്ല.