ഗണേഷിന്റെ പിഎയെ പിള്ള തല്ലി

ബുധനാഴ്ച പകല്‍ 11.30നാണ് സംഭവം. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കണ്ടുനില്‍ക്കവെയായിരുന്നു പിള്ളയുടെ പരാക്രമം. 'എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം നീയാണെ'ന്ന് ആക്രോശിച്ച് പ്രദീപിന്റെ മുഖത്തും കഴുത്തിലും അടിക്കുകയായിരുന്നു. പിള്ളയ്‌ക്കൊപ്പം അനന്തരവനും പാര്‍ടി നേതാവുമായ മനോജ്കുമാര്‍ (ശരണ്യ മനോജ്), ഇളമ്പല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കരിക്കത്തില്‍ തങ്കപ്പന്‍പിള്ള എന്നിവരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പ്രദീപ് പറഞ്ഞു.
ഇവര്‍ കാറില്‍ മന്ത്രി ഗണേശന്റെ വീടിന്റെ മുന്‍വശത്ത് എത്തി 'കൊച്ചുമന്ത്രി പ്രദീപ് എന്തിയേ' എന്ന് വിളിച്ചുചോദിച്ചു. ഈ സമയം വീടിനുള്ളില്‍നിന്ന് പ്രദീപ്, പിള്ളയുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അടി തുടങ്ങി. അടി തുടര്‍ന്നപ്പോള്‍ പ്രദീപ് ഓടി രക്ഷപ്പെട്ടു.
ഈ സമയം ഓഫീസില്‍ മന്ത്രി ഗണേഷ്‌കുമാര്‍ ഉണ്ടായിരുന്നില്ല. അതേസമയം, മന്ത്രിയെ കാണാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ മര്‍ദ്ദനത്തിന് ദൃക്‌സാക്ഷികളായി. അവരാണ് മാധ്യമങ്ങളോട് സംഭവം വിവരിച്ചതും.
ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗണേഷ്പക്ഷവും പിള്ളപക്ഷവും തമ്മിലുള്ള പോര് മുറുകുന്നതിന്റെ തുടര്‍ച്ചയായാണ് മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന് മര്‍ദനമേറ്റതെന്നറിയുന്നു. കഴിഞ്ഞദിവസം പിള്ളയെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷം പത്തനാപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഈ യോഗം ഒരു സംഘം ആളുകളെത്തി അലങ്കോലമാക്കിയിരുന്നു.
പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിള്ള പക്ഷക്കാരെ മര്‍ദ്ദിക്കുകയും യോഗം അലങ്കോലമാക്കുകയും ചെയ്തത്. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ബാലകൃഷ്ണപിള്ള മന്ത്രിയുടെ ഓഫീലെത്തി പ്രദീപ് കുമാറിനെ തല്ലിയതെന്നാണ് സൂചന.
സംഭവം സംബന്ധിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് 'പാര്‍ടിയുടെ ജില്ലാ ജനറല്‍സെക്രട്ടറിയുമായ തൃക്കണ്ണമംഗലം ജോയിക്കുട്ടിയെ മര്‍ദിച്ചത് പ്രദീപാണെന്നും ഇങ്ങനെയുള്ളവനെ ആരെങ്കിലും മര്‍ദിച്ചുകാണും, മര്‍ദിച്ചിട്ടുണ്ടെങ്കില്‍ കേസ് കൊടുക്കട്ടെയെന്നും' പിള്ള പറഞ്ഞു. മന്ത്രി ഗണേഷ് കുമാറിന്റെ പിതാവ് തന്നെ മര്‍ദ്ദിച്ചതില്‍ വിഷമമുണ്ടെങ്കിലും പരാതിയില്ലെന്നും പ്രദീപ് പറഞ്ഞു.












Click it and Unblock the Notifications