കൊലക്കപ്പല്‍ കണ്ടെത്താനായില്ല

വ്യാഴാഴ്ച സൂര്യാസ്തമയത്തിനു മുന്‍പു കപ്പലിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നുള്ളൂ. ഇത്തവണയും പ്രതിസ്ഥാനത്ത് ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ ആണെന്നു സംശയമുണ്ടെങ്കിലും സേനാവിഭാഗങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തെ ആറാമത്തെ നാവിക ശക്തിയാണ് ഇന്ത്യ. കടല്‍ അരിച്ചുപെറുക്കാന്‍ റഡാറും ഉപഗ്രഹ കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമൊക്കെ ഉണ്ടെങ്കിലും വെറുമൊരു ചരക്കുകപ്പല്‍ കണ്ടെത്താന്‍ നാവികസേനയ്ക്ക് കഴിയാതെ പോയത് സുരക്ഷാപാളിച്ചയാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് തീരസുരക്ഷ ശക്തമാക്കണമെന്ന മുറവിളി രാജ്യമൊട്ടാകെ ഉയര്‍ന്നിരുന്നു. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. തീരം വഴി പൊടുന്നനെ ഒരു ആക്രമണം ഉണ്ടായാല്‍ അതു ചെറുക്കാന്‍ നാവികസേനയ്ക്ക് കഴിയുമോ എന്ന് ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം. കപ്പലിനായുള്ള തെരച്ചില്‍ വെള്ളിയാഴ്ചയും തുടരുമെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ വിമാനവും തെരച്ചിലിനായി ഒപ്പം ചേരും
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ തീരത്തിനു 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) അകലെ സംഭവം നടക്കുമ്പോള്‍ 13 കപ്പലുകള്‍ ഇതുവഴി കടന്നുപോയെന്നാണ് വിവരം. ഇതില്‍ ഏഴു കപ്പലുകളെ നിരീക്ഷിച്ചു; സംശയം തോന്നിയ മൂന്നെണ്ണത്തില്‍ ഒരു കപ്പല്‍ കുളച്ചല്‍ ഭാഗത്തു രാവിലെ തടഞ്ഞുവച്ചെങ്കിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍, സംഭവത്തില്‍ ഉള്‍പ്പെട്ടതല്ലെന്നു ബോധ്യമായി വിട്ടയച്ചു. മറ്റു രണ്ടു കപ്പലുകള്‍ കണ്ടെത്തി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.
രണ്ടു സേനാവിഭാഗങ്ങളുടെയും ഓരോ ഡോണിയര്‍ വിമാനങ്ങളും മാറി മാറി നിരീക്ഷണ പറക്കല്‍ നടത്തി. വിഴിഞ്ഞം തീരക്കടലിലും വ്യാപകമായ പട്രോളിങ് നടത്തി. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലടക്കമുള്ള സംവിധാനങ്ങള്‍ വിഴിഞ്ഞം തീരത്ത് തമ്പടിച്ചിരിക്കുകയാണ്. പരിശോധനകളടക്കമുള്ള സേനാ ഓപ്പറേഷന്‍ വെള്ളിയാഴ്ചയും തുടരും. എല്ലാവിധ തിരച്ചിലും നടത്താന്‍ നാവികസേനയ്ക്കും തീരരക്ഷാസേനയ്ക്കും കേന്ദ്രപ്രതിരോധമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications