മകളുടെ ഗര്‍ഭം അലസിപ്പിച്ച വനിതാമന്ത്രിക്ക് തടവ്
പട്യാല: മകളെ തട്ടിക്കൊണ്ടുപോയി ഗര്‍ഭച്ഛിദ്രം നടത്തിയ വനിതാമന്ത്രിയ്ക്ക് തടവ്. പഞ്ചാബിലെ മന്ത്രിയായ ജാഗിര്‍ കൗറിനാണ് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷയും 5000 രൂപ പിഴയും വിധിച്ചത്. എന്നാല്‍ മകളുടെ കൊലപാതകക്കേസില്‍ ജാഗിറിനെ കോടതി വെറുതെ വിട്ടു.
പന്ത്രണ്ട് വര്‍ഷംമുമ്പാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. 2000 ഏപ്രില്‍ മാസത്തില്‍ ഫഗ്‌വാനയില്‍നിന്ന് ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ജാഗിറിന്റെ മകള്‍ ഹര്‍പ്രീത് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു.
പനിയും അതിസാരവുമാണ് മരണകാരണമെന്നായിരുന്നു വീട്ടുകാരുടെ വാദം. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ അന്നുതന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഹര്‍പ്രീത് മരിച്ച് ദിവസങ്ങള്‍ക്കു ശേഷം കമല്‍ജിത് സിങ് എന്നയാള്‍ താന്‍ ഹര്‍പ്രീതിന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെയാണ് മരണത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറംലോകമറിഞ്ഞത്.
മരിക്കുമ്പോള്‍ ഹര്‍പ്രീത് ഗര്‍ഭിണിയായിരുന്നുവെന്നും കമല്‍ജിത് സിങ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
കേസില്‍ കൂട്ടുപ്രതികളായ ദല്‍വിന്ദര്‍ കൗര്‍ കോശി, നിഷാന്‍ സിങ്, പരംജിത് സിങ് റായ്പുര്‍, എന്നിവര്‍ക്ക് കോടതി മൂന്നുവര്‍ഷംതടവും 2000രൂപ പിഴയും വിധിച്ചിട്ടുണ്ട്്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ സത്യാദേവിയെ വെറുതെ വിട്ടു. ബീഹാറിലെ ഗ്രാമീണ ജലവിതരണ ശുചിത്വവകുപ്പുമന്ത്രിയായ ജാഗിര്‍ കൗര്‍ വിധി കേട്ടയുടനെ ബോധംകെട്ടു വീണു.