അസം കലാപം, മരണം പത്തായി
ഗുവാഹത്തി: അസമിലെ കൊക്രജ്ഹര്‍ ജില്ലയില്‍ പൊട്ടിപുറപ്പെട്ട പുതിയ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തദ്ദേശീയരായ ബോഡോകളും ബംഗ്ലാദേശില്‍ നിന്നു കുടിയേറിയ മുസ്ലീങ്ങളും തമ്മിലാണ് ഏറ്റുമുട്ടല്‍. ജൂലായ് മുതല്‍ ആഗസ്റ്റ് വരെയുണ്ടായ ഏറ്റുമുട്ടലുകളില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിരുന്നു.

ഭൂമിയ്ക്കുവേണ്ടിയുള്ള അവകാശതര്‍ക്കമാണ് കലാപത്തിന് അടിസ്ഥാനകാരണം. ബംഗ്ലാദേശിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് സ്വന്തം പ്രദേശത്ത് തങ്ങളെ ന്യൂനപക്ഷമാക്കുന്നുവെന്ന ആശങ്കയാണ് ബോഡോ വിഭാഗത്തിനുള്ളത്. അതേ സമയം തങ്ങള്‍ തദ്ദേശീയരാണെന്നും ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരല്ലെന്നുമുള്ള നിലപാടാണ് മറുഭാഗം ഉന്നയിക്കുന്നത്.
ആധുനിക ആയുധങ്ങള്‍ സമാഹരിച്ചാണ് ഇരുവിഭാഗവും വീണ്ടും തെരുവിലിറങ്ങിയിരിക്കുന്നത്. പ്രശ്‌നബാധിത മേഖലയായ കൊക്രജ്ഹാറിലേക്ക് ആയുധ ഒഴുക്ക് തടയാനുള്ള നടപടികള്‍ പോലിസ് സ്വീകരിച്ചതായി ഡിജിപി ജയന്ത് നാരായണ്‍ ചൗധരി അറിയിച്ചു. ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ അംഗം മനോ കുമാറിന്റെ വസതി റെയ്ഡ് ചെയ്ത പോലിസ് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അസം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കലാപത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടത് ബംഗാളാണ്. സ്ഥിതിഗതികള്‍ എത്രയും വേഗം നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്-കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് മമത ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.












Click it and Unblock the Notifications