കലോത്സവത്തിന് ഇത്തവണ ചിക്കന്‍ ബിരിയാണി
സംസ്ഥാന സ്‌കൂള്‍ കലോത്സവം മലപ്പുറത്ത് നടത്താന്‍ നിശ്ചയിച്ചതോടെ പല സ്‌പെഷ്യലുകളും നാട്ടുകാര്‍ പ്രതീക്ഷച്ചതാണ്. പ്രതീക്ഷ തെറ്റിക്കാതെ പലതും അരങ്ങേറുകയും ചെയ്തു. എല്ലാവര്‍ക്കും താല്‍പര്യമുള്ള ഊട്ടുശാലയിലും മലപ്പുറം സ്‌പെഷ്യല്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് മലപ്പുറം കലോത്സവത്തിന്റെ ഫുഡ് കമ്മിറ്റിക്കാര്‍.
എല്ലാക്കൊല്ലവും നമ്പൂതിരി വെപ്പായിരുന്നു കലോത്സവത്തിന്റെ സ്‌പെഷ്യല്‍. വെജിറ്റേറിയന്‍ ഊണും ദോശയും ഉഡ്ഡലിയും ഉപ്പുമാവും പഴംപുഴുങ്ങിയതും അടപ്രഥമനുമുള്‍പ്പെടെയുള്ള പായസങ്ങളുമായിരുന്നു പതിനായിരങ്ങള്‍ക്ക് ദിവസവും വിളമ്പിയിരുന്നത്. ഇത് ലീഗുകാരല്ല തീരുമാനിച്ചിരിക്കുന്നതെന്നതൊരു സമാധാനം. അല്ലെങ്കില്‍ ഭക്ഷണത്തില്‍ ലീഗ് വിപ്ലവം എന്ന് വാര്‍ത്ത വന്നേനേ. കലോത്സവത്തിന് സ്ഥിരം ഭക്ഷണക്കമ്മിറ്റിയുടെ ചാര്‍ജ്ജ് സി പി എമ്മിന്റെ അധ്യാപക സംഘടനയായ കെ എസ് ടി എയ്ക്കാണ്. മലപ്പുറം കലോത്സവത്തിന്റെ ഭക്ഷണക്കമ്മിറ്റി ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എയാണ്.
ഇത്തവണ കോഴി ബിരിയാണി, മുളകരച്ച കോഴിക്കറി തുടങ്ങിയ മലബാറിന്റെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ സംസ്ഥാന കലോത്സവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് കലോത്സവ ഭക്ഷണ സബ്ബ് കമ്മിറ്റി ഭാരവാഹികളുടെ തീരുമാനം. കഴിഞ്ഞ ദിവസം കമ്മിറ്റി ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കാര്യം അറിയിച്ചത്. പ്രധാനവേദിയായ എം എസ് പി ഗ്രൗണ്ടിന് സമീപം 32000 സ്‌ക്വയെര്‍ ഫീറ്റിലാണ് ഭക്ഷണശാല നിര്‍മ്മിക്കുന്നത്.
200 പേരെ ഉള്‍പ്പെടുത്തി 20 നിരകളിലായി ഒരേ സമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ശാലയില്‍ സൗകര്യം ഉണ്ടാകും. മത്സരം നടക്കുന്ന എട്ട് ദിവസത്തിന് പുറമെ രണ്ടുദിവസവും കൂട്ടി ഉള്‍പ്പെടുത്തി പത്തുദിവസവും ഭക്ഷണം ഉണ്ടായിരിക്കും. ഒരു ദിവസം 50000 ലിറ്റര്‍ വെളളം കണക്കാക്കി ആകെ 5 ലക്ഷം ലിറ്റര്‍ വെളളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെളളക്ഷാമം അനുഭവപ്പെടുന്ന മാസമായതിനാല്‍ എം എസ് പി എല്‍ പി സ്‌കൂളില്‍ വലിയ ടാങ്ക് ഒരുക്കും. പരിചയക്കാര്‍ക്ക് പ്രാമുഖ്യം നല്‍കി ടെണ്ടര്‍ മുഖേനയാണ് പാചകക്കാരെ കണ്ടെത്തുന്നത്.
പാചകം വിളമ്പുന്നതിനായി നാട്ടുകാരെ ഉള്‍ക്കൊളളിച്ച് 600 യുവാക്കളെ സജ്ജരാക്കും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഭക്ഷണശാലയില്‍ പ്രാതലിന് ഇഡ്‌ലി, ദോശ, പുട്ട്, പൂരി എന്നിവയും ഉച്ചക്ക് രണ്ട് പായസം ഉള്‍പ്പെടെ സദ്യയും. നാലുമണിക്ക് എണ്ണ പലഹാരങ്ങളോടെ ചായയും, രാത്രി വിഭവങ്ങള്‍ കുറച്ച് ചോറും കറിയും നല്‍കും. ഭക്ഷണശാലയില്‍ നിന്ന് പുറംതളളുന്ന വെളളം ശുചികരിച്ച് വീണ്ടും ഉപയോഗിക്കാന്‍ ട്രീറ്റ്‌മെന്റ്പ്ലാന്റ് സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്.
ഫണ്ട് ലഭ്യമായാല്‍ ഗള്‍ഫ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അനുമതി നല്‍കും. വേദികള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും കുടിവെളളം എത്തിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം തിരുമാനിച്ചു. യോഗത്തിന് ശേഷം കമ്മിറ്റി ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഭക്ഷണശാല ഒരുക്കാന്‍ നിശ്ചയിച്ച എം എസ് പി ഹൈസ്‌കൂള്‍ ഗ്രൗണ്ട് സന്ദര്‍ശിച്ചു.