കത്തീബ് വിവാഹംകഴിച്ച് പണവും സ്വര്‍ണ്ണവും തട്ടി
മഹല്‍ കത്തീബ് വിവാഹം കഴിച്ച് പണവും സ്വര്‍ണ്ണവും തട്ടിയതായി പരാതി. കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി പാണ്ടികശാല ജുമുഅത്ത്പളളിയിലെ കത്തീബായിരുന്ന മുസ്ലിയാര്‍ മൊബൈല്‍ ഫോണ്‍ വഴി യുവതിയെ വശീകരിച്ച് വിവാഹം കഴിച്ച് പണവും, സ്വര്‍ണ്ണാഭരണങ്ങളും തട്ടിയതായി യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. മഹലില്‍ വീട്ടമ്മമാര്‍ക്കായുളള ഖുര്‍ആന്‍ ക്ലാസ് നടത്തിരുന്ന കാവനൂര്‍ മാമ്പുഴപറമ്പ് സലാഹുദ്ദീന്‍ ഫൈസി (31) ആണ് മുസ്ലീയാരങ്ങാടി സ്വദേശിനിയായ ഇരുപത്തൊന്നുകാരിയെ വിവാഹം ചെയ്ത് മൂന്നുദിവസത്തിന് ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇയാള്‍ക്ക് കോഴിക്കോട് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി പറയുന്നത് ഇങ്ങനെയാണ്. ഖുര്‍ആന്‍ ക്ലാസില്‍ ചോദ്യങ്ങളും സംശയങ്ങളും വീട്ടമ്മമാരില്‍നിന്ന് മൊബൈല്‍ നമ്പര്‍ സഹിതം എഴുതിവാങ്ങുക ഇയാളുടെ പതിവായിരുന്നു. ഇങ്ങനെ ലഭിക്കുന്ന നമ്പറില്‍ ഇയാള്‍ സ്ത്രികള്‍ക്ക് രാത്രിയില്‍ ഫോണ്‍ വിളിച്ച് സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തിരുന്നു. ഇങ്ങനെ യുവതിയുമായി ബന്ധം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി ഓക്‌ടോബര്‍ ആറിന് മഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള പിതാവിനെ കാണിക്കാന്‍ മഞ്ചേരിയില്‍ എത്താന്‍ ആവശ്യപ്പെട്ടു.
ആശുപത്രിക്കടുത്തുളള ലോഡ്ജില്‍ തുണികളും മറ്റും എടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ ലോഡ്ജില്‍ നിന്ന് ഇവരെ പിടികൂടുകയും പളളി കമ്മിറ്റിയേയും യുവതിയുടെ വീട്ടുകാരെയും വിളിച്ച് വരുത്തി ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് യുവതിയെ വിവാഹം ചെയ്യാമെന്ന് പളളി കമ്മിറ്റി മുഖേന പ്രതി ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കാതെ വിടുകയായിരുന്നു.
നിക്കാഹിന് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മഹറിനുളള 25000 രൂപയും ഇയാള്‍ ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാര്‍ ഇത് നല്‍കാമെന്ന് പറഞ്ഞിട്ടും പ്രതി കല്ല്യാണത്തിന് വിസമ്മതിച്ചു. ഇയാളെ സംരക്ഷിക്കാന്‍ മഹല്‍ കമ്മിറ്റിയെ രംഗത്തെത്തി. തുടര്‍ന്ന് വീട്ടുകാരുടേയും നാട്ടുകാരുടേയും നിര്‍ബന്ധത്തിന് വഴങ്ങി പാണ്ടികശാല ജുമുഅത്ത്പളളി കമ്മിറ്റി നവംബര്‍ അഞ്ചിന് നിക്കാഹ് നടത്തുകയായിരുന്നു. പിന്നീട് കോഴിക്കോട് ഒരു ടൂറിസ്റ്റ് ഹോമില്‍ മൂന്ന് ദിവസം ഇരുവരും താമസിച്ചു. മൂന്നുദിവസം താമസത്തിനിടെ പ്രതി പലതവണ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തുവെന്നന്നാണ് യുവതിയും ബന്ധുക്കളും പരാതിപ്പെട്ടിരിക്കുന്നത്.
ഇത് കൂടാതെ കോഴിക്കോട്ടെ ലോഡ്ജിന് മുകളില്‍ നിന്ന് ചാടി മരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവത്രെ ഇതിന് കൂട്ടാക്കാത്ത തന്നെ കോഴിക്കോട് പാളയം ജംഗ്ഷനില്‍ നിര്‍ത്തി ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സലാഹുദ്ദീനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിനെ തുടര്‍ന്ന് വീട്ടുകാരെ കോഴിക്കോട്ടേയ്ക്ക് വിളിച്ച് വരുത്തുകയും വീട്ടുകാര്‍ തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയാണെന്നും യുവതി പറയുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതിക്ക് ഭാര്യയും മക്കളും ഉണ്ടെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് യുവതിയും ബന്ധുക്കളും കൊണ്ടോട്ടി പൊലീസിലും മലപ്പുറം ഡി വൈ എസ് പിക്കും പരാതി കൊടുത്തതിനെ തുടര്‍ന്ന് പ്രതി സലാഹുദ്ദീന്‍ ഫൈസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസ് ഒതുക്കാനും പ്രതിയെ രക്ഷിക്കാന്‍ മുസ്‌ല്യാരങ്ങാടി പാണ്ടികശാല ജുമുഅത്ത്പളളി കമ്മിറ്റി ഭാരവാഹികള്‍ ശ്രമം നടത്തുന്നുണ്ട്. പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്വര്‍ണ്ണവും പണവും തിരികെ ലഭിക്കണമെന്നും യുവതിയും ബന്ധുക്കളും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.