പെണ്‍കുട്ടിയുടെ മരണം ദില്ലിയില്‍ കനത്ത സുരക്ഷ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദില്ലി നഗരം രൂക്ഷമായ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേദിയാണ്. ഇതിനിടെയാണ് സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇന്ത്യാഗേറ്റിലേയ്ക്കുള്ള എല്ലാ റോഡുകള്‍ അടച്ചു. പത്തു മെട്രോ സ്റ്റേഷനുകളും അടച്ചിരിക്കുകയാണ്. ഇന്ത്യാ ഗേറ്റിലും പരിസരത്തും രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്‌സിന കുന്നിലും പ്രകടനങ്ങള്‍ അനുവദിക്കാത്ത തരത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുമുണ്ട്.
പാര്‍ലമെന്റ് അടക്കമുള്ള തന്ത്രപ്രധാന മേഖലകളില്‍ കനത്ത ജാഗ്രതയാണ് സുരക്ഷാസേന പാലിക്കുന്നത്. 28 സിആര്‍പിഎഫ് കമ്പനി അടക്കം 40 കമ്പനി സുരക്ഷാസേനയെയാണ് മധ്യദില്ലിയില്‍ വിന്യസിച്ചിരിക്കുന്നത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
കേസില്‍ പിടിയിലായ ആറു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, അസ്വഭാവിക കുറ്റകൃത്യം, ഗുരുതര പരുക്ക് ഏല്‍പ്പിക്കല്‍, മോഷണ ശ്രമം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ഇതിനു പുറമെ കൊലക്കുറ്റവും ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിയ്ക്കുന്നത്. . കൂടാതെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നു വിചാരണ കോടതിയോടു പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. ജനുവരി മൂന്നിനു തന്നെ വിചാരണ ആരംഭിക്കാനാണു തീരുമാനം. പ്രതികളായ രാംസിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ്, അക്ഷയ് സിങ്, പ്രായപൂര്‍ത്തിയാകാത്ത ഒരാളും റിമാന്‍ഡിലാണ്.
അതേസമയം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകാന്‍ സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ തീരുമാനിച്ചു.