സമരത്തിന്റെ രൂപം മാറുമെന്ന് ഇന്റലിജന്റ്‌സ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ നടക്കുന്ന സമരപരമ്പരകളുടെ രൂപഭാവങ്ങള്‍ വെള്ളിയാഴ്ച മുതല്‍ മാറുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ജോലിയ്ക്ക് കയറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിയ്ക്കുന്നുവെന്നാണ് സര്‍ക്കാരിന്റെയും സമരക്കാരുടെയും വിലയിരുത്തില്‍. ഈ സാഹചര്യത്തില്‍ സമരത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിയ്ക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്.
പണിമുടക്കുന്നവര്‍ക്ക് പിന്തുണയുമായി സിപിഎമ്മിന്റെ പോഷകസംഘടകളുടെ രംഗപ്രവേശം ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. സമരക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സംരക്ഷണ സേന രൂപീകരിയ്ക്കാനാണ് അണികള്‍ക്ക് ഡിവൈഎഫ്‌ഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സമരത്തെ കായികമായി നേരിടുന്ന കെഎസ് യുക്കാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ എസ്എഫ്‌ഐക്കാരും വെള്ളിയാഴ്ച രംഗത്തിറങ്ങും. എസ്എഫ്‌ഐ പ്രഖ്യാപിച്ച അനിശ്ചിതകാല പഠിപ്പ് മുടക്ക് ഈ തന്ത്രത്തിന്റെ ഭാഗമായാണ്.
സമരത്തെ എതിര്‍ത്തും അനുകൂലിച്ചും ഭരണപ്രതിപക്ഷ സംഘടനകള്‍ തെരുവില്‍ മുഖാമുഖമെത്തുന്നതോടെ സംസ്ഥാനത്തെങ്ങും സംഘര്‍ഷസാധ്യതയുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം.
അതിനിടെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പത്ത് ദിവസമായി നടക്കുന്ന ഭൂസമരം വെള്ളിയാഴ്ച മുതല്‍ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിയ്ക്കുകയാണ്. മിച്ചഭൂമിയില്‍ കൊടി നാട്ടി പത്ത് ദിവസം നടത്തിയ സമരത്തിന് ശേഷം ഇനി കുടില്‍ കെട്ടാനാണ് സിപിഎം ഒരുങ്ങുന്നത്. ഇത്രയും നാളും ഭൂസമരത്തെ അവഗണിച്ച സര്‍ക്കാരിന് ഇത് കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ല. സ്വകാര്യ ഭൂമികളിലും കേസില്‍ അകപ്പെട്ട് കിടക്കുന്ന ഭൂമികളിലും കുടില്‍ കെട്ടുന്നും സര്‍ക്കാരിന് കണ്ടുനില്‍ക്കാനാവില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ ഭൂസമരത്തെ ബലപ്രയോഗിച്ച് അടിമച്ചര്‍ത്തുന്നത് ബുദ്ധിയാവില്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്.
സംയമനം പാലിയ്ക്കാനാണ് നിര്‍ദ്ദേശം ലഭിച്ചിരുന്നതെങ്കിലും രൂപഭാവങ്ങള്‍ മാറുന്ന സമരത്തോട് എന്ത് സമീപനം സ്വീകരിയ്ക്കണമെന്ന നിര്‍ദ്ദേശത്തിന് കാതോര്‍ക്കുകയാണ് പോലീസ് സേന.