അദ്വാനി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു
ദില്ലി: എല്‍ കെ അദ്വാനി ബി ജെ പിയിലെ എല്ലാ പദവികളും രാജിവെച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് കരുതുന്നത്. രാജിക്കാര്യം അറിയിച്ചുകൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് അദ്വാനി കത്ത് കൈമാറി. ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയിലും പാര്‍ലിമെന്ററി ബോര്‍ഡിലും അംഗമായിരുന്നു അദ്വാനി.
ബി ജെ പി പഴയതുപോലെ ആദര്‍ശത്തില്‍ അധിഷ്ഠിതമായ പാര്‍ട്ടിയല്ല എന്ന് രാജിക്കത്തില്‍ അദ്വാനി പറഞ്ഞു. പല നേതാക്കള്‍ക്കള്‍ക്കും സ്വന്തം അജണ്ടയാണ് പ്രധാനം. പാര്‍ട്ടിയുടെ നിലവിലെ പ്രവര്‍ത്തന രീതികളുമായി യോജിച്ചുപോകാന്‍ കഴിയുന്നില്ല എന്നും അദ്വാനി സൂചിപ്പിക്കുന്നു.
നരേന്ദ്രമോഡിക്കെതിരെ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു എന്നാരോപിച്ച് മുതിര്‍ന്ന നേതാവായ അദ്വാനിയുടെ വീടിന് മുന്നില്‍ ഒരുപറ്റം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതും അദ്വാനിയെ വേദനിപ്പിച്ചിരിക്കാം എന്നാണ് കരുതുന്നത്. എന്നാല്‍ രാജി വാര്‍ത്തകളോട് പ്രതികരിക്കാന്‍ ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായിട്ടില്ല.
മോഡിയെ തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷനാക്കുന്നതില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് അദ്വാനി ഗോവയില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നരേന്ദ്രമോഡിയും സുഷമ സ്വരാജും രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ട്ടിയുടെ ചുക്കാന്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന സമയത്താണ് 85 കാരനായ അദ്വാനി പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ വിടുന്നത് എന്നതും ശ്രദ്ധേയമാണ്.
അടല്‍ ബിഹാരി വാജ്‌പേയ്, ലാല്‍ കൃഷ്ണ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നീ ത്രയങ്ങളാണ് ബി ജെ പിയെ കേവലം രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യത്തിന്റെ അധികാരം വരെയെത്തിച്ചത്. ജനസംഘത്തിലും പിന്നീട് തുടക്കം മുതല്‍ ബി ജെ പിയിലും സമാനതകളില്ലാത്ത സ്വാധീനം ചെലുത്തിയ നേതാവായിരുന്നു ലാല്‍ കൃഷ്ണ അദ്വാനി.
രഥയാത്രയും ബാബ്‌റി മസ്ജിദ് വിഷയത്തിലെ അദ്വാനിയുടെ നിലപാടുകളും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായി. വാജ്‌പേയി നേതൃത്വം നല്‍കിയ എന്‍ ഡി എ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരപദവുമായി രണ്ടാമനായിരുന്നു അദ്വാനി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വാജ്‌പേയ് മാറിനിന്നപ്പോള്‍ എന്‍ ഡി എയെ നയിച്ചിരുന്നത് അദ്വാനിയാണ്.