കാശ്മീരി ക്രിക്കറ്റര്‍ റസൂലിന്റെ രാഷ്ട്രീയം
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു കളിക്കാരനെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ക്യാപ്റ്റനും കോച്ചുമാണോ അതോ ആ കളിക്കാരന്റെ സംസ്ഥാനത്തെ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ? പര്‍വ്വേസ് റസൂല്‍ എന്ന ഓഫ് സ്പിന്നറെ ടീമിലെടുക്കാതിരുന്നതിനെ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്രമന്ത്രി ശശി തരൂരും വിമര്‍ശിക്കുന്നത് കണ്ടാല്‍ ഇങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇന്ത്യന്‍ ക്രിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട് സൈഡ് ബഞ്ചില്‍ ഇരിക്കുന്ന ആദ്യത്തെ കളിക്കാരനൊന്നുമല്ല പര്‍വ്വേസ് റസൂല്‍. കേരളത്തിന്റെ സുനില്‍ വല്‍സനെപ്പോലെ നിരവധി പേര്‍ ലോകകപ്പ് പോലുള്ള മഹാമേളകളിലും മറ്റും പങ്കെടുത്ത് കളിക്കാര്‍ക്ക് വെളളം കൊണ്ടുകൊടുത്ത് കാലം കഴിച്ചിട്ടുണ്ട്. അജിന്‍ക്യ രഹാനെയെപ്പോലുള്ള യുവതാരങ്ങളും ഏറെക്കാലം സൈഡ് ബഞ്ചിലിരുന്ന് കളി കണ്ട ശേഷം മാത്രം കളത്തില്‍ ഇറങ്ങാന്‍ ഭാഗ്യം ലഭിച്ചവരാണ്.
എന്നാല്‍ റസൂലിനെ അഞ്ച് കളികളില്‍ കരയ്ക്കിരുത്തിയപ്പോഴേക്കും കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ശശി തരൂരും വിമര്‍ശനവുമായി രംഗത്തുവന്നുകഴിഞ്ഞു. റസൂലിനെ തരംതാഴ്ത്തി എന്നും അപമാനിച്ചു എന്നുമാണ് ഒമറിന്റെ ആക്ഷേപം. തരൂരാകട്ടെ ജഡേജയെയും രോഹിത് ശര്‍മയെയും ഒഴിവാക്കി റസൂലിനെ കളിപ്പിക്കണമെന്നും ട്വിറ്ററില്‍ എഴുതി.
ദുര്‍ബലരായ എതിരാളികള്‍ക്ക് മേല്‍ പരമ്പര നേടിക്കഴിഞ്ഞ ശേഷമെങ്കിലും റസൂലിന് അവസരംകൊടുക്കാമായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അതില്‍ രാഷ്ട്രീയക്കാര്‍ക്ക് ചൊടിക്കാനുള്ളത് എന്താണ് എന്നാണ് കളിപ്രേമികളുടെ സംശയം. റസൂല്‍ കാശ്മീരില്‍ നിന്നുള്ള കളിക്കാരനായതുകൊണ്ടാണോ? ഭരണഘടന നല്‍കുന്ന പ്രത്യേകാവകാശങ്ങള്‍ക്ക് പുറമേ ക്രിക്കറ്റ് ടീമിലും ഉണ്ടോ കാശ്മീരികള്‍ക്ക് സംവരണം?
പര്‍വ്വേസ് റസൂല്‍ ഇന്ത്യന്‍ ബൗളിംഗ് കോമ്പിനേഷന് യോജിച്ചതല്ലാത്തത് കൊണ്ടാണ് കളിപ്പിക്കാതിരുന്നത് എന്നാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിശദീകരണം. രവീന്ദ്ര ജഡേജയെ പുറത്തിരുത്താനാവില്ല. അമിത് മിശ്ര കുറേക്കാലം സൈഡ് ബഞ്ചില്‍ ഇരുന്ന ആളാണ്. പോരാത്തതിന് മികച്ച ഫോമിലും. - വരും നാളുകളില്‍ റസൂലിന് അവസരങ്ങള്‍ കിട്ടും എന്ന് ആശ്വസിപ്പിച്ചുകൊണ്ട് വിരാട് കോലി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.