ബലാത്സംഗം:10 ലക്ഷം നല്‍കാന്‍ ഉത്തരവ്
ദില്ലി: ബലാത്സംഗത്തിന് ഇരയായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പേരുകള്‍ പുറത്ത് വിട്ട മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സുപ്രീം കോടതി. രണ്ട് പെണ്‍കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
2012 ല്‍ ഇന്‍ഡോറിനടുത്ത് ബെത്മ എന്ന സ്ഥലത്ത് വച്ചാണ് പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത്. 16 പേര്‍ ചേര്‍ന്നാണ് കുട്ടികളെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടികളുടെ പേരു പുറത്തുവിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ എന്തുകൊണ്ട് ക്രിമിനല്‍ കേസ് എടുത്തില്ലെന്നതിന് കാരണം കാണിക്കല്‍ നോട്ടീസും കോടതി അയച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പെണ്‍കുട്ടികളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നത്. ഇന്‍ഡോര്‍ അഡീഷണല്‍ എസ്പി അരവിന്ദ് തിവാരിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടെ പേരുകള്‍ പരാമര്‍ശിച്ചതില്‍ കോടതി അതിയായ ദു:ഖം രേഖപ്പെടുത്തി. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 228 പ്രകാരം പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.
നാലാഴ്ചക്കകം പോലീസ് ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണം എന്നാണ് കോടതി കാരണം കാണിക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ആര്‍എം ലോധയും ജസ്റ്റിസ് മദന്‍ ബി ലോകുറും അടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്.
നേരത്തെ രണ്ട് ലക്ഷം രൂപവീതം പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചിരുന്നത്. ഈ തുക തീര്‍ത്തും കുറവാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഹൈക്കോടി ഉത്തരവ് പ്രകാരമുള്ള തുകക്ക് പുറമേയുള്ള പണം ഒരു മാസത്തിനകം പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ സുപ്രീം കോടതി മധ്യപ്രേദശ് പ്രിന്‍സിപ്പിള്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.