മദ്രസകളില്‍ ഗീതാപഠനം;തീരുമാനം ഉപേക്ഷിച്ചു
സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് നടപടി.
2013 ആഗസ്റ്റ് ഒന്നിനാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന്, നാല് ക്ലാസ്സുകളിലെ ജനറല്‍ ഹിന്ദി പാഠപുസ്തകത്തിലും ഒന്ന്, രണ്ട് ക്ലാസ്സുകളിലെ സെപ്ഷ്യല്‍ ഇംഗ്ലീഷ്, സ്‌പെഷ്യല്‍ ഉറുദു പാഠപുസ്തകങ്ങളിലും ഭഗവദ് ഗീതയില്‍ നിന്നുള്ള കഥകള്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു ഉത്തരവ്. 2013-2014 അക്കാദമിക് വര്‍ഷം ഈ തീരുമാനം നടപ്പാക്കണം എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഉത്തരവ് പുറത്തിറങ്ങിയ ഉടന്‍ തന്നെ വിവാദമായി. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും മുസ്ലീം സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായ് രംഗത്തെത്തി. ഭരണത്തിലെ കഴിവുകേട് മറക്കാന്‍ വേണ്ടി സര്‍ക്കാര്‍ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കളമൊരുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.സര്‍ക്കാര്‍ മദ്രസകളില്‍ പോലും കാവിവത്കരണത്തിന് ശ്രമിക്കുന്നു എന്ന് മത സംഘടകളും ആക്ഷേപം ഉന്നയിച്ചു.
രണ്ട് വര്‍ഷം മുമ്പ് ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് സ്‌കൂളുകളില്‍ ഗീതാപഠനം ഏര്‍പ്പെടുത്തുമെന്ന് ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് വിദ്യാലയങ്ങളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കിയും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത് കോടതി ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
മദ്രസകളെ ഗീതാപഠനത്തില്‍ നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മുസ്ലീം വ്യക്തിഗത നിയമ ബോര്‍ഡ് അംഗം ആരിഫ് മസൂദ് സ്വാഗതം ചെയ്തു. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ ബോര്‍ഡിനെ സമീപിച്ചപ്പോള്‍ പ്രസ്താവനയുമായി രംഗത്തിറങ്ങിയ ആളാണ് ആരിഫ് മസൂദ്.