വ്യാപാരിയുടെ കൊലപാതകം: തുമ്പില്ലാതെ അന്വേഷണ സംഘം
2103 ആഗസ്റ്റ് നാലിന് രാത്രിയിലാണ് അക്രമി സംഘം അബ്ദുള്‍ സലാം ഹാജിയെ വീട്ടിലെത്തി കൊലപ്പെടുത്തിയത്. ദുബായിലെ നോവല്‍റ്റി ഗ്രൂപ്പ് ഉടമയും കെഎംസിസി ഭാരവാഹിയും ആയിരുന്നു ഹാജി. ഏഴ് പേരടങ്ങുന്ന സംഘം മുഖം മൂടിയും കൈയ്യുറകളും ധരിച്ചായിരുന്നു എത്തിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും കൊണ്ടാണ് അക്രമി സംഘം മടങ്ങിയത്.
16 ല്‍ അധികം മുറികളുള്ള വീടിന്റെ എല്ലാ ഭാഗങ്ങളിലും അക്രമികള്‍ പരിശോധന നടത്തിയതായി വീട്ടുകാരുടെ മൊഴികളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പണവും ആഭരണങ്ങളും മോഷ്ടിച്ചതിനൊപ്പം പ്രധാനപ്പെട്ട മറ്റ് ചില രേഖകളും മോഷ്ടാക്കള്‍ എടുത്തതായി സൂചനയുണ്ട്. അടുത്ത കാലത്ത് ഹാജി വാങ്ങിയ കോടികള്‍ വിലമതിക്കുന്ന സ്ഥലത്തിന്റെ കാര്യം അക്രമികള്‍ പരാമര്‍ശിച്ചതായും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഏതാണ്ട് ഒന്നര മണിക്കൂറോളം അക്രമി സംഘം വീട്ടിനകത്തുണ്ടായിരുന്നു. പിരിവിനെന്ന് പറഞ്ഞെത്തി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു ഇവര്‍. മാസ്‌കിങ് ടേപ്പുകൊണ്ട് കഴുത്തില്‍ വരിഞ്ഞ് മുറുക്കിയാണ് ഹാജിയെ കൊലപ്പെടുത്തിയത്. ഹാജിയുമായി അടുത്ത ബന്ധമുളള ചിലര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വീടിനെ കുറിച്ചും, സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും കൃത്യമായ അറിവോടെയാണ് മോഷണ സംഘം എത്തിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ സംശയം.
ആക്രമി സംഘത്തിലുള്ള രണ്ട് പേര്‍ മലയാളവും ബാക്കിയുള്ളവര്‍ ഹിന്ദിയുമാണ് സംസാരിച്ചിരുന്നതെന്ന് വീട്ടുകാരുടെ മോഴിയിലുണ്ട്. അതിനിടെ സംഘത്തിലൊരാള്‍ക്ക് ഫോണ്‍ വന്നിരുന്നു. വീട് നില്‍ക്കുന്ന സ്ഥലം ഏത് ടവറിന് കീഴിലാണെന്ന് വ്യക്തമാണ്. ഈ സമയം ടവറിന് കീഴില്‍ വന്നതുംപോയതും ആയ ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ച് വരികയാണ്.
വെളുത്ത മാരുതി എര്‍ട്ടിഗ കാറിലാണ് അക്രമി സംഘം എത്തിയിരുന്നത്. ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഹാജിയുടെ മകന്‍ സൂഫിയാന്‍ ആശുപത്രിയില്‍ നിന്ന് ചികിത്സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.