മുങ്ങിക്കപ്പല്‍ പൊട്ടിത്തെറി അന്വേഷിയ്ക്കും
ദില്ലി: ഐഎന്‍എസ് സിന്ധുരക്ഷക് അന്തര്‍വാഹിനിയില്‍ ഉണ്ടായ പൊട്ടിത്തെറിയെപ്പറ്റി അന്വേഷിയ്ക്കുമെന്ന് നാവിക സേന. തീപിടുത്തവും മൂന്നോളം സ്‌ഫോടനങ്ങളും അന്തര്‍വാഹിനിയില്‍ ഉണ്ടായതിന്റെ കാരണമാണ് അന്വേഷിയ്ക്കുന്നത്. 2013 ആഗസ്റ്റ് 14 നാണ് മുംബൈയില്‍ വച്ച് അന്തര്‍വാഹിനികപ്പല്‍ പൊട്ടിത്തെറിച്ചത്. മൂന്ന് ഉദ്യോഗസ്ഥരും 15 നാവികരും ഉള്‍പ്പെട്ട സംഘമാണ് പൊട്ടിത്തെറിയെത്തുടര്‍ന്ന് അപകടത്തിലായത്. ഇവര്‍ 18 പേരും മരിച്ചതായാണ് വിവരം. മരിച്ചവരില്‍ മലയായളിയായ നെയ്യാര്‍ ഡാം വാഴച്ചല്‍ സ്വദേശി ലിജു ലോറന്‍സും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ നാവികസേനയ്ക്ക് കനത്ത തിരിച്ചടിയാണ് ദുരന്തം. ദുരന്തം ഇന്ത്യയിലെ ഏറ്റവും വലിയ നാവിക ദുരന്തങ്ങളില്‍ ഒന്നാണെന്ന് പ്രതിരോധമന്ത്രി എകെ ആന്‍റണി പറഞ്ഞു. നേവി വക്താവ് നരേന്ദ്ര വിസപ്യൂട്ട് ആണ് അന്വേഷണം നടത്തുമെന്ന കാര്യം അറിയിച്ചത്. എന്ത് തരം തീയും പൊട്ടിത്തെറിയുമാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായത് എന്നതിനെപ്പറ്റിയാണ് അന്വേഷിയ്ക്കുന്നത്. പൂര്‍ണമായും റഷ്യന്‍ നിര്‍മ്മിതമായി അന്തര്‍ വാഹിനി കപ്പലാണ് സിന്ധുരക്ഷക്. ഇതിന് മുന്‍പ് 2010 ലും സിന്ധുരക്ഷക് പൊട്ടിത്തെറിച്ച് ഒരു നാവികന്‍ മരിയ്ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നാവിക ശക്തിയില്‍ പ്രബലരായിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ നാവികസേനയ്ക്ക് ശക്തിക്ഷയം സംഭവിയ്ക്കുന്നത്. ഇന്ത്യന്‍ നാവിക സേനയ്ക്ക് സംഭവിയ്ക്കു്ന്ന ശക്തി ക്ഷയത്തെപ്പറ്റി പ്രതിരോധമന്ത്രിയ്ക്ക് ആശങ്കയുള്ളതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയില്‍ നിന്നുമാണ് ഇന്ത്യ പ്രധാനമായും അന്തര്‍വാഹിനികപ്പലുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഇപ്പോള്‍ 14 അന്തര്‍വാഹിനികളാണ് ഇന്ത്യയ്ക്കുള്ളത്. ചില അന്തര്‍വാഹിനികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ നാവിക സേന ആലോചിയ്ക്കുന്നുണ്ട്. അതോട് കൂടി അന്തര്‍വാഹിനികളുടെ എണ്ണം ആറോ എഴോ ആയി കുറയും. ഇതേ സ്ഥാനത്ത് ചൈനയ്ക്ക് 45 അന്തര്‍വാഹിനികപ്പലുകളാണുള്ളത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിസ്താനുണ്ടായിരുന്ന അന്തര്‍വാഹിനികളുടെ ശേഷി മാത്രമാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ പാകിസ്താന്‍ ഇവയുടെ ശേഷി കൂട്ടിയിട്ടുണ്ടോ എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഇല്ല.