ശിക്ഷ കിട്ടിയവര്‍ ഇനി സഭയില്‍ ഇരിക്കണ്ട
ദില്ലി:ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ ആയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി ഇനി നടപ്പായേ തീരു. ഭേദഗതികളുമായി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരിക്കുന്നു. ഇനി സര്‍ക്കാരിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. പാര്‍ലമെന്റില്‍ ഇതിനായി പുതിയ നിയമ നിര്‍മാണം നടത്തുക. പക്ഷേ അതിന് മുന്പ് ഇപ്പോള്‍ സഭകളില്‍ ഇരിക്കുന്ന ക്രിമിനലുകളെ സര്‍ക്കാരിന് പുറത്താക്കിയേ മതിയാവൂ.
സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. സര്‍ക്കാര്‍ മാത്രമല്ല ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീം കോടതി ഉത്തരവിനെതിരെ വാളെടുത്തിട്ടുണ്ട്. ഇവരൊക്കെ ആരെ സംരംക്ഷിക്കാനാണ് നില കൊള്ളുന്നത്. പൊതു സമൂഹത്തേയോ അതോ ചില ക്രമിനലുകളെയോ?

2013 സെപ്റ്റംബര്‍ 6 ന് വെള്ളിയാഴ്ചയാണ് സര്‍ക്കാരിന്റെ പുന:പരിശോധന ഹര്‍ജി കോടതി തള്ളിയത്. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം സെക്ഷനിലെ നാലാം ക്ലോസ് പാര്‍ലമെന്റിലേയോ നിയമസഭയിലേയോ അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നില്ല എന്നാണ് കോടതി പറഞ്ഞത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ കാലത്ത് സഭയില്‍ ഇരിക്കാനുള്ള അവകാശമുണ്ട് എന്ന നിയമം റദ്ദാക്കിക്കൊണ്ടുളളതായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
'ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് വേണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.എന്നാല്‍ ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് വോട്ട് ചെയ്യാനാകില്ല.' ജനപ്രാതിനിധ്യ നിയമത്തിലെ ഈ വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്.
ക്രിമിനല്‍ കേസുകളില്‍ പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലേ ഉള്ളവര്‍ക്ക് മത്സരിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ പുന:പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിയമനിര്‍മാണ സഭകളിലെ ക്രിമിനല്‍ വത്കരണം തടയുന്നതിനാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചത്. പക്ഷേ ജനപ്രതിനിധികളും സര്‍ക്കാരും അതിന് എതിരാകുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കൂടി പരിശോധിക്കേണ്ടി വരും.
കേരളത്തില്‍ നിന്ന് മാറി നോക്കിയാല്‍ മിക്ക സംസ്ഥാനങ്ങളിലും ക്രിമിനലുകള്‍ രാഷ്ട്രീയ രംഗം കയ്യടക്കിവച്ചിരിക്കുന്ന കാഴ്ച കാണാം. കേരളത്തില്‍ തീരെ ഇല്ല എന്നല്ല പറയുന്നത്. പക്ഷേ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇവിടെ താരതമ്യേന കുറവാണെന്ന് മാത്രം.
സമരങ്ങള്‍ അക്രമാസക്തമാകുമ്പോള്‍ സമര നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടാറുമുണ്ട്. കേരളത്തിലെ മിക്ക ജനപ്രതിനിധികളും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആയിരിക്കും. ഇത്തരക്കാരും സുപ്രീം കോടതി വിധിയുടെ ഇരകളാകും എന്നതാണ് ഒരു പ്രശ്‌നം.












Click it and Unblock the Notifications