പ്രളയം തകര്‍ത്തത് ഉള്‍നാടന്‍ മത്സ്യബന്ധനവും പരമ്പരാഗത വ്യവസായവും: കക്കാ തൊഴിലാഴികളും ആശങ്കയില്‍!
കുട്ടനാട്: കായലോര മേഖലയില്‍ സാര്‍വ്വത്രിക ദുരിതം. പ്രളയം തകര്‍ത്തത് ഉള്‍നാടന്‍ മത്സ്യത്തൊഴിലും പരമ്പരാഗത വ്യവസായവും. കക്കാ തൊഴിലാഴികളും ആശങ്കയില്‍. പ്രതിസന്ധിയിലായിരുന്ന ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പ്രളയം നല്‍കിയത്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെ ജീവവായുവായിരുന്ന ചെറുവള്ളങ്ങളും നീട്ടുവലകളും കോരവലകളും വട്ടവലയുമെല്ലാം പ്രളയത്തില്‍ ഇല്ലാതായി. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ആശ്രയിച്ചിരുന്ന നാട്ടുതോടുകളും ഇല്ലാതായി. ഉള്ളതിലാകട്ടെ പോളയും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് മലിനപ്പെട്ടു. മാലിന്യം മൂടിയ ജലസ്രോതസുകളില്‍ ചെറുവള്ളങ്ങളും നീട്ടുവല, കോരുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം സാഹസികമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പുഴയും തോടും നാട്ടുതോടുകളും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി വന്നതോടെ പരമ്പഗത മത്സ്യബന്ധനത്തിന് ഗണ്യമായ കുറവുണ്ടായി. ചെന്നിത്തല, മഠത്തുംപടി, വള്ളാംകടവ്, ഇരമത്തൂര്‍, പറയങ്കേരി, നാമങ്കരി, ചെറുകോല്‍, പ്രായിക്കര, ഉളുന്തി, എണ്ണയ്ക്കാട്, ബുധനൂര്‍, മാന്നാര്‍, പാവുക്കര, പാണ്ടനാട്, പുലിയൂര്‍ മേഖലകളിലാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ളത്.

ഒരുകാലത്ത് സുലഭമായിരുന്ന കാരി, വരാല്‍, മഞ്ഞക്കൂരി, പരല്‍, കറുപ്പ്, ചെമ്പല്ലി മത്സ്യങ്ങള്‍ ഇന്ന് വളരെ കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാവിലെ മത്സ്യബന്ധനത്തിന് പോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉച്ചയോടുകൂടി ഒരുകുട്ട മത്സ്യം ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് മത്സ്യം തീരെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. പ്രതിസന്ധികള്‍ക്കിടയിലും ആയിരത്തിലധികം കുടുംബങ്ങളാണ് ഉള്‍നാടന്‍ മത്സ്യമേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. തോടുകളിലും പുഴകളിലും മത്സ്യബന്ധനം കുറഞ്ഞതോടെ സ്ത്രീകള്‍ ഒഴികെയുള്ള തൊഴിലാളികള്‍ കായലുകളില്‍ മത്സ്യബന്ധനം തുടങ്ങി. 120 ഇനം മത്സ്യങ്ങള്‍ കായലില്‍ ഉള്ളതായാണ് പഠന റിപ്പോര്‍ട്ട്. എന്നാല്‍ ചെറുവള്ളങ്ങളും വട്ടവലയും കായലിലെ മത്സ്യബന്ധനത്തിന് യോജിക്കുന്നതല്ല.
ആന്ധ്രാ പ്രദേശത്തുനിന്നുള്ളവര്‍ കായലില്‍ മത്സ്യബന്ധനം നടത്തി വന്‍ നേട്ടമാണ് കൊയ്യുന്നത്. ഇവര്‍ ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള വലിയ വലകള്‍ ഇവിടത്തെ മത്സ്യബന്ധനത്തിന് ഏറെ യോജിച്ചതാണ്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യത്തിന് നാട്ടില്‍ ആവശ്യക്കാര്‍ ഏറെയാണ്.












Click it and Unblock the Notifications