പ്രളയക്കെടുതി: ചലിക്കാതെ കായല്‍ടൂറിസം മേഖല, തൊഴിലാളികള്‍ ആശങ്കയില്‍!
ആലപ്പുഴ: പ്രളയത്തിനു ശേഷം ചലിക്കാതെ കായല്‍ ടൂറിസം മേഖല. പകര്‍ച്ചവ്യാധി ഭീതിയും തിരിച്ചടിയായി. മേഖലയെ ആശ്രയിച്ചു കഴിഞ്ഞ 5,000ത്തോളം കുടുംബങ്ങള്‍ ആശങ്കയില്‍. പ്രളയത്തിനു ശേഷം ഹൗസ് ബോട്ടുകളില്‍ കുട്ടനാട് കാണാനെത്തിയത് നാല് സംഘങ്ങള്‍. ഇതില്‍ വിദേശത്ത് നിന്നെത്തിയത് രണ്ട് സംഘം മാത്രം. 3000 ത്തോളം വരുന്ന ൗസ് ബോട്ട് ജീവനക്കാരും ഓഫീസ്, ക്ലീനിങ്, ഡോക്ക, ഹോട്ടല്‍, നാടന്‍ ഭക്ഷണം, കള്ള് ഷാപ്പ്, എന്നിവിടങ്ങളിലടക്കം ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരത്തോളം തൊഴിലാളികളുടേയും ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്.
നെഹ്‌റു ട്രോഫി വള്ളം കളിയ്ക്കു ശേഷം ഉണര്‍ന്നിരുന്ന മേഖലയില്‍ വിദേശത്ത് നിന്നടക്കം ദിനം പ്രതി നൂറുകണക്കിനു അതിഥികളാണ് വഞ്ചീവീടുകളില്‍ കുട്ടനാട് കാണാനെത്തിയിരുന്നത്. എന്നാല്‍ രണ്ടര മാസത്തോളമായി തകര്‍ച്ചയിലായിരുന്ന കായല്‍ ടൂറിസം മേഖല കഴിഞ്ഞ ഓഗസ്‌റ്റോടെയാണ് നിശ്ചലമാകുന്നത്. ഇതിനോടകം ജീവനക്കാരുടെ തൊഴില്‍-വേതന തര്‍ക്കം, നിപ്പാ വൈറസ് ഭീതി, കുട്ടനാട്ടിലെ ഒന്നാം വെള്ളപ്പൊക്കം എന്നിവ മേഖലയെ തളര്‍ത്തി.

70 ശതമാനത്തോളം വഞ്ചീവീട് തൊഴിലാളികള്‍ക്കും രണ്ട് മാസത്തെ ശമ്പളവും ഭൂരിഭാഗവും തൊഴിലാളികള്‍ക്കും ഓണം ബോണസും നല്‍കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിലെ വിദേശത്ത് നിന്നുള്ള ബുക്കിങ്ങുകള്‍ മിക്കതും റദ്ദാക്കപ്പെട്ടു. ആകെ വഞ്ചീവീടുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ജോലിമാത്രമാണ് ഇപ്പോള്‍ ഉള്ളത്. 80 ശതമാനത്തോളം വഞ്ചീവീടുകളും ശിക്കാര വള്ളങ്ങളും ഓടാന്‍ തയ്യാറാണെങ്കിലും വേണ്ട രീതിയിലുള്ള ബുക്കിങ്ങുകളോ അന്വേഷണങ്ങളോ ഇല്ലാത്തത് ഈ മേഖലെ ആശങ്കയിലാക്കുകയാണ്. എലിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധി ഭീഷണിയും സന്ദര്‍ശകര്‍ കുറയാന്‍ കാരണമാണ്. വരും ദിവസങ്ങളില്‍ ഡീസല്‍ വിലവര്‍ധനവും മേഖലയെ പ്രതിസന്ധിയിലാക്കുമെന്നു വഞ്ചീവീട് ഉടമകള്‍ പറയുന്നു.












Click it and Unblock the Notifications