ആലപ്പുഴയിലെ യാത്രക്കാർക്ക് സന്തോഷിക്കാം... ആലപ്പുഴയിലും കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്
ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി ആധുനിക മുഖം കൈവരിക്കുകയാണെന്ന് ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ 700 കോടി ചെലവില്‍ കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ്ബിനുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്.
ഹബ്ബ് വരുന്നതോടെ ആലപ്പുഴയുടെ മുഖഛായ തന്നെമാറും. ജില്ലാക്കോടതിപ്പാലം പൊളിച്ച് ബഹുനില മന്ദിരമാക്കി വാഹന ഗതാഗതം അതിനുള്ളിലൂടെയാക്കും. കടകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കെട്ടിടത്തിനുള്ളില്‍ തന്നെ മുറികള്‍ നല്‍കും. നാടിന്റെ സമഗ്ര വികസനത്തിന് എല്ലാവരും മാനസികമായി തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമായിത്തുടങ്ങും. സൂപ്പര്‍ ഫാസ്റ്റ്, എസി, ഡീലക്‌സ് ദീര്‍ഘദൂര ബസുകള്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക്‌ചെയ്യാം. രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം . കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ആലപ്പുഴ വഴി കടന്ന് പോകുന്ന ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളിലേക്കും ഡിപ്പോയില്‍ എത്തി മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം യാത്രക്കാര്‍ക്ക് ഉണ്ടാകും.
ആലപ്പുഴ വഴി കെഎസ്ആര്‍ടിസിയുടെ ബംഗളുരു, മൈസൂര്‍, മംഗലൂരു, കൊല്ലൂര്‍ മൂകാംബിക, കോയമ്പത്തൂര്‍, പഴനി എന്നീ അന്തര്‍ സംസ്ഥാന സര്‍വീസുകളും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ബത്തേരി, കല്‍പ്പറ്റ, വഴിക്കടവ്, നിലമ്പൂര്‍, പാലക്കാട്, മൂന്നാര്‍, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ ലഭ്യമാണ്. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും പകല്‍ സമയം ഒരു മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് നടത്തുന്ന എസി ചില്‍ ബസുകള്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ് ലഭ്യമാകും.