കോവിഡ് പ്രതിരോധം; ക്രമീകരണങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി
ആലപ്പുഴ: കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി.ഡോ. പല്ലവി, ഡോ.ശുഭ ഗാര്‍ഗ്, ഡോ.എം.പി സുഗുണന്‍, ഡോ. ദീപക് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്നലെ ജില്ലയില്‍ എത്തിയത്.

കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുമായി കൂടിക്കാഴ്ച്ച നടത്തിയ ഇവര്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിച്ച പ്രത്യേക മുന്‍കരുതല്‍ സംവിധാനങ്ങള്‍, കോവിഡ് പരിചരണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍, ഓക്‌സിജന്‍ ലഭ്യത എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
വിദേശത്ത് നിന്നും നാട്ടിലെത്തുന്നവരുടെ പട്ടിക ജാഗ്രതാ സമിതികള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി പ്രാദേശിക തലത്തില്‍ തയ്യാറാക്കണം. ക്വാറന്റയിനും സ്വയം നിരീക്ഷണവും നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവര്‍ അത് പാലിക്കുന്നുണ്ടെന്നും കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദേശിച്ചു.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അശ സി. ഏബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.
വണ്ടാനം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കോവിഡ് പരിശോധനാ കേന്ദ്രം, ആലപ്പുഴ നഗരസഭാ ശതാബ്ദി മന്ദിരത്തിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
മൂന്ന് ഓക്സിജൻ പ്ലാന്റുകൾ സജ്ജം
കോവിഡ് മഹാമാരിയെ നേരിടാൻ ജില്ലയിലെ മൂന്ന് സർക്കാർ ആശുപത്രികളിൽക്കൂടി ഓക്സിജൻ ജനറേഷൻ പ്ലാന്റ് പ്രവർത്തന സജ്ജമാണെന്ന് കളക്ടർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ സന്നദ്ധ സംഘടനയായ ഡോക്ടർസ് ഫോർ യു വഴിയാണ് ചെങ്ങന്നൂർ ജില്ലാ ആശുപത്രി (333 LPM), കായംകുളം താലൂക്ക് ആശുപത്രി (333 LPM) നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രി (665 LPM) എന്നിവിടങ്ങളിൽ സൗജന്യമായി പ്ലാന്റ് ലഭ്യമായത്.
അതേസമയം ജില്ലയില്‍ ഇന്ന് 128 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 119 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 3.78 ശതമാനമാണ്.
103 പേര്‍ രോഗമുക്തരായി. നിലവില്‍ 1575 പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications