കായംകുളത്ത് സിപിഐ നേതാവിന്‍റെ വാഹനാപകടം; കൊലപാതക ശ്രമം... സ്കൂട്ടറിനു പിന്നിൽ ബോധപൂർവം ഇടിച്ചു
കായംകുളം: പുല്ലുകുളങ്ങരയിൽ വാഹനാപകടത്തിൽ സിപിഐ നേതാവിന് പരുക്കേറ്റ സംഭവം കൊലപാതകശ്രമമെന്നു സൂചന. അപകടശേഷം നിർത്താതെ പോയ വാൻ, കാർത്തികേയന്റെ സ്കൂട്ടറിനു പിന്നിൽ ബോധപൂർവം ഇടിക്കുകയായിരുന്നെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കനകക്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 7.15 നു പുല്ലുകുളങ്ങര ജംക്‌ഷനു സമീപമാണ് കാരാവള്ളി പടീറ്റതിൽ കാർത്തികേയന്‍ അപകടമുണ്ടായത്. പരുക്കേറ്റ കാര്‍ത്തികേയന്‍റെ നില ഗുരുതരമായി തുടരുകയാണ്. സിപിഐ സംഘടനയായ പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് കാർത്തികേയന്‍.
അപകടം നടക്കുന്നതിനു കുറച്ചു മുൻപ് കൊച്ചീടെ ജെട്ടി റോഡിൽ അശ്രദ്ധമായി ഓടിച്ചെത്തിയ വാൻ കാർത്തികേയന്റെ സ്കൂട്ടറിൽ ഇടിക്കേണ്ടതായിരുന്നു. ഇതേച്ചൊല്ലി കാർത്തികേയനും വാനിലുണ്ടായിരുന്നവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്കൂട്ടറുമായി കാർത്തികേയൻ മുന്നോട്ടു പോയപ്പോൾ ഇവർ പിന്തുടർന്നു. ജംക്‌ഷനിലെ വളവു കഴിഞ്ഞുള്ള ആളൊഴിഞ്ഞ വായനശാലയ്ക്കു മുന്നിൽവച്ച് ഇടിച്ചു തെറിപ്പിച്ചശേഷം കടന്നു കളയുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇടിച്ച വാഹനം നിർത്താതെ വളരെ വേഗം ഇടറോഡിലൂടെ കടന്നു.
ഇടിച്ച വാഹനം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. സമീപപ്രദേശത്തെ ഒരു വാഹനമാണെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നു കനകക്കുന്ന് എസ്ഐ ജി.സുരേഷ്കുമാർ പറഞ്ഞു. അപകടസ്ഥലത്ത് ഓടിക്കൂടിയവർ കാർത്തികേയനെ ആശുപത്രിയിലെത്തിക്കാൻ അടുത്തുള്ള സ്റ്റാൻഡിലെ ഓട്ടോറിക്ഷക്കാരെ സമീപിച്ചെങ്കിലും ആരും കയറ്റാത്തതു വിവാദമാകുകയും നാട്ടുകാർ പ്രതിഷേധിച്ച് സ്റ്റാൻഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ടയാളെ കയറ്റാതെ സ്റ്റാൻഡിൽ നിന്നു ഓട്ടോയുമായി പോയ ഡ്രൈവർമാരെ പൊലീസ് വിളിപ്പിച്ചതിൽ ഒരാൾ ഇന്നലെ ഹാജരായി. മറ്റുള്ളവരോട് ഇന്ന് എത്താൻ നിർദേശം നൽകിയതായി എസ്ഐ അറിയിച്ചു.