സൗമ്യയുടെ മ്യതദേഹം വ്യാഴാഴ്ച്ച പകൽ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും; വിലാപയാത്രയായി വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും
ചാരുംമൂട്: കൊലചെയ്യപ്പെട്ട വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലുള്ള മൃതദേഹം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. ഇവിടുന്ന് വിലാപയാത്രയായി രാവിലെ 9ന് സൗമ്യ മൂന്നര വർഷമായി ജോലി ചെയ്യുന്ന വളളികുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും.
സൗമ്യ പരിശീലനം നൽകിയ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് ആദ്യം അന്ത്യോപചാരം അർപ്പിക്കുന്നത്. തുടർന്ന് ബഹുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കും. പോലീസ് ഔദ്യോഗിക ബഹുമതികളോടെയാണ് സൗമ്യയ്ക്ക് ആദരം നൽകുന്നത്. ഇവിടുന്ന് വിലാപയാത്രയായി കാമ്പിശ്ശേരി തെക്കേമുറിയിൽ എത്തിക്കുന്ന മൃതദേഹത്തിൽ ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പുഷ്പചക്രങ്ങളർപ്പിക്കും.

ലിബിയയിലുള്ള സൗമ്യയുടെ ഭർത്താവ് സജീവ് രാത്രിയിൽ വള്ളികുന്നത്തെ കുടുംബവീട്ടിലെത്തി. മൂന്നാഴ്ച മുൻപാണ് സജീവ് നാട്ടിൽ നിന്ന് ലിബിയയ്ക്ക് പോയത്. സംഭവ സമയത്ത് പൊള്ളലേറ്റ പ്രതി അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോഴും ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
ആലുവ ഗ്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ അജാസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ആലുവ റൂറൽ എസ് പി ഇന്നലെ ഉത്തരവിറക്കിയിരുന്നു. സംഭവത്തിൽവകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു. സൗമ്യയുടെ പോസ്റ്റുമോർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പൂർത്തിയായത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ഇന്നലെയാണ് ഓച്ചിറയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications