'യഡ്ഡിയുടെ മകന്‍ സൂപ്പര്‍ മുഖ്യന്‍'; യഡിയൂരപ്പക്കെതിരെ പടയൊരുക്കവുമായി എംഎല്‍എമാര്‍, നദ്ദക്ക് കത്ത്
ദില്ലി: കര്‍ണാടക ബിജെപിയില്‍ വീണ്ടും ഗ്രൂപ്പിസം ശക്തമാവുന്നു. മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരായി പാര്‍ട്ടിയിലെ ഒരുവിഭാഗം നടത്തുന്ന നീക്കങ്ങളാണ് അടുത്ത ദിനങ്ങളില്‍ വീണ്ടും സജീവമായത്. മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഒരു വശത്ത് ഇപ്പോഴും ശ്രമം നടന്നുകൊണ്ടിരിക്കേയാണ് പുതിയ പ്രതിസന്ധിയും ഉയര്‍ന്നു വന്നിരിക്കുന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര 'സൂപ്പർ മുഖ്യമന്ത്രി' ആണെന്ന് ആരോപിച്ച് ഒരു വിഭാഗം ബിജെപി നിയമസഭാംഗങ്ങൾ പാർട്ടി ഹൈക്കമാൻഡിന് കത്ത് എഴുതിയതോടെയാണ് പാര്‍ട്ടിയിലെ ഭിന്നിപ്പ് പരസ്യമായത്.

സമാന്തര അധികാര കേന്ദ്രം
യെഡിയൂരപ്പ തന്റെ മകനെ സർക്കാരിന്‍റെ സമാന്തര അധികാര കേന്ദ്രമാക്കി മാറാന്‍ അനുവദിച്ചെന്നാണ് എംഎല്‍എമാര്‍ ആരോപണമായി ഉയര്‍ത്തുന്നത്. കേന്ദ്ര ഘടകത്തിന് അയച്ച അകത്തില്‍ ഏഴ് ബിജെപി എംഎൽഎമാരുടെ ഒപ്പുകൾ ഉള്ളതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏതൊക്കെ എംഎല്‍എമാരാണ് ഈ കത്തില്‍ ഒപ്പിട്ടെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.

‘വിഎസ്ടി-വിജയേന്ദ്ര സേവനനികുതി’
വിജയേന്ദ്ര സമാന്തര സർക്കാർ നടത്തുകയാണെന്നും ടെൻഡറുകളുടെയും മറ്റ് കരാറുകളുടെയും ക്ലിയറൻസിനായി മുഖ്യമന്ത്രിയോടുള്ള സാമീപ്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എല്ലാ പദ്ധതികള്‍ക്കുമായി സിദ്ധരാമയ്യ സർക്കാർ 10% കമ്മീഷന്‍ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചതുപോലെ, ഈ സർക്കാർ 15% ‘വിഎസ്ടി-വിജയേന്ദ്ര സേവനനികുതി' ശേഖരിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

പാർട്ടിയിലും സർക്കാരിലും
പാർട്ടിയിലും സർക്കാരിലും ഇതിന്‍റെ ഇടനിലക്കാരുണ്ട്. വിവിധ ഐഎസ് ഉദ്യോഗസ്ഥരും മുൻ ഐഎഎസ് ഉദ്യോഗസ്ഥരും ബന്ധുക്കളും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളും വഹിക്കുന്ന 31 പേരുള്ള സംഘമാണ് വിജയേന്ദ്രയുടേതെന്നും കത്തിൽ ആരോപിക്കുന്നു. പാർട്ടിയുടെ പ്രതിച്ഛായ മുന്‍നിര്‍ത്തി പലതവണ പാർട്ടി പ്ലാറ്റ്‌ഫോമുകളിൽ ഈ വിഷയം ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ടെങ്കിലും അത് പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.

അടുത്ത മുഖ്യമന്ത്രി
വിജയേന്ദ്ര തന്റെ പിതാവിനെ മാറ്റിനിർത്തുകയാണെന്നും താൻ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നുവെന്നും ആറ് പേജുള്ള കത്തിൽ പറയുന്നു. പാർട്ടിയെ പ്രതികൂലമായി ബാധിക്കുന്ന ഭരണപരമായ തീരുമാനങ്ങൾ അദ്ദേഹം എടുത്തിട്ടുണ്ടെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു. ഈ മാസം ആദ്യം
ബിജെപി കർണാടക വൈസ് പ്രസിഡന്റുമാരിൽ ഒരാളായി വിജയേന്ദ്രയെ നിയമിച്ചിരുന്നു.

ആയുധമാക്കി കോണ്‍ഗ്രസ്
ഇതാദ്യമായല്ല ബിജെപി എംഎൽഎമാർ ഇത്തരമൊരു കത്ത് എഴുതുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയില്‍ ഒരു കത്ത് എഴുതിയിരുന്നു. ബിജെപി എംഎല്‍എമാരുടെ കത്തിനെ ആയുധമാക്കി കോൺഗ്രസ് പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. നിരവധി മാസങ്ങളായി പ്രതിപക്ഷം സർക്കാരിനെതിരെ ആരോപിക്കുന്ന കാര്യങ്ങൾ ബിജെപി എംഎൽഎമാർ തന്നെ തുറന്നുകാട്ടിയതായി കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ പറഞ്ഞു.

അന്വേഷിക്കണം
ഭരണകക്ഷിക്കുള്ളിൽ നിന്ന് തന്നെ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, തനിക്കെതിരായി രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുവെന്നാണ് ട്വിറ്ററിലൂടെ വിജയേന്ദ്ര പ്രതികരിച്ചത്. കഥകൾ കെട്ടിച്ചമയ്ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പണ്ടുമുതലേയുള്ള തന്ത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications