തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ... എല്ലാവർക്കും സന്തോഷം; പക്ഷേ, എങ്ങനെ നടപ്പിലാകും
Recommended Video

ദില്ലി: പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റില്‍ പ്രതീക്ഷിച്ചത് പോലെ ഉള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ തന്നെയാണ് ഉണ്ടായത്. മോദി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവര്‍ എന്ന് പറയപ്പെടുന്ന കര്‍ഷകര്‍ക്കും മധ്യവര്‍ഗ്ഗത്തിനും അത്രയേറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ എല്ലാം എങ്ങനെ പ്രയോഗത്തില്‍ വരുത്തും എന്നത് ഏറെ നിര്‍ണായകമായ ചോദ്യമാണ്.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വീതം അക്കൗണ്ടില്‍ എത്തിക്കുമെന്നത് വളരെ പ്രയോജനപ്രദമായ ഒരു പ്രഖ്യാപനം ആണ്. അതുപോലെ തന്നെയാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൂവായിരം രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചതും. പക്ഷേ, സര്‍ക്കാരിന്റെ പ്രധാന വരുമാനങ്ങളില്‍ ഒന്നായ ആദായ നികുതിയില്‍ വന്‍ കുറവ് വന്നാല്‍ ഇതെല്ലാം എങ്ങനെ നടപ്പിലാക്കും?

കര്‍ഷകര്‍ക്ക് ആശ്വാസം
കടുത്ത പ്രതിസന്ധിയിലൂടെ ആണ് രാജ്യത്തെ കര്‍ഷകര്‍ കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം അത്രയേറെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിവര്‍ഷം ആറായിരം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കുക എന്നത് ഏറെ ആശ്വാസകരമായ ഒന്നാണ്.

എല്ലാവര്‍ക്കും ഇല്ല
രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകര്‍ക്ക് മാത്രമാണ് ഈ പദ്ധതി പ്രകാരം ആറായിരം രൂപ ലഭിക്കുക. 12 കോടിയോളം കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. മൂന്ന് ഗഡുക്കളായിട്ടായിരിക്കും പണം ഇവരുടെ അക്കൗണ്ടില്‍ എത്തുക. എഴുപത്തി അയ്യായിരം കോടി രൂപയാണ് പ്രതിവര്‍ഷം ഈ പദ്ധതയിക്ക് വരുന്ന ചെലവായി കണക്കാക്കുന്നത്.

അസംഘടിത മേഖല
രാജ്യത്ത് ഏറ്റവും അധികം ചൂഷണം നേരിടുന്നത് അസംഘടിത മേഖലയില്‍ ആണ്. ഈ മേഖലയില്‍ ഉള്ളവര്‍ക്ക് മൂവായിരം രൂപ പെന്‍ഷന്‍ ലഭിക്കുക എന്നത് ഏറെ ആശ്വാസകരമായ ഒന്നായിരിക്കും. പ്രതിമാസം പതിനയ്യായിരം രൂപ വരെ ശമ്പളം ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം. വിരമിച്ചതിന് ശേഷം പ്രതിമാസം മൂവായിരം രൂപ പെന്‍ഷന്‍ ലഭിക്കും.

ആദായ നികുതി
ആദായ നികുതി സ്ലാബ് ഉയര്‍ത്തിയതായിരിക്കും ഈ ബജറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രണ്ടര ലക്ഷത്തില്‍ നിന്ന് ഒറ്റയടിക്ക് അഞ്ച് ലക്ഷമാക്കിയാണ് ആദായ നികുതി പരിധി ഉയര്‍ത്തിയിരിക്കുന്നത്. 80 സി പ്രകാരം ഉള്ള നികുതി ഇളവ് ഒന്നര ലക്ഷം എന്നത് മാറ്റിയിട്ടും ഇല്ല. ചുരുക്കത്തില്‍ ആറര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആദായ നികുതി അടയ്‌ക്കേണ്ടി വരില്ല.

മൂന്ന് കോടി ജനങ്ങള്‍ക്ക്
ആദായ നികുതി സ്ലാബ് ഉയര്‍ത്തിയതിന്റെ ഗുണ ഫലം ഏതാണ്ട് മൂന്ന് കോടി ജനങ്ങള്‍ക്ക് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യവര്‍ഗ്ഗം തന്നെ ആണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. ഒരുപക്ഷേ, തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാവുക മധ്യവര്‍ഗ്ഗത്തിന്റെ വോട്ടുകള്‍ തന്നെയാണ്.

എവിടെ നിന്ന് കിട്ടും പണം
കര്‍ഷകര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഏറെ പണച്ചെലവുള്ളവയാണ്. തുടര്‍ പദ്ധതികളും ആണ്. ഇതിനുള്ള പണം എവിടെ നിന്ന് സമാഹരിക്കും എന്നതിന് മാത്രം കൃത്യമായ ഉത്തരം ബജറ്റില്‍ ഇല്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്

നികുതി വരുമാനം ഇടിഞ്ഞാല്‍
ആദായ നികുതി എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ്. അതിന്റെ പരിധിയാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ വരുമാനത്തെ ഗണ്യമായി ബാധിക്കും എന്നും ഉറപ്പാണ്. അത്തരം ഒരു സാഹചര്യത്തില്‍ മേല്‍ പറഞ്ഞ ക്ഷേമ പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കും എന്നതും ചോദ്യമാണ്.

ധനക്കമ്മി കൂട്ടും
ക്ഷേമ പദ്ധതികള്‍ക്ക് വന്‍ തുക പ്രഖ്യാപിക്കുകയും, അതേ സമയം ആദായ നികുതി പരിധി കൂട്ടുകയും ചെയ്തത് ധനക്കമ്മി കൂട്ടാനും ഇടവരുത്തും. അത് രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.












Click it and Unblock the Notifications