കർഷകർക്ക് ആശ്വാസം.. ജിഎസ്ടി വരാൻ മണിക്കൂറുകൾ ബാക്കി.. വളത്തിൻറെ നികുതി കുറച്ചു!
ദില്ലി: ചരക്ക് സേവന നികുതി (ജി എസ് ടി) നിലവിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രാസവളത്തിന്റെ നികുതി കുത്തനെ കുറച്ചു. 12 ശതമാനമായിരുന്ന രാസവള നികുതി അഞ്ച് ശതമാനമായിട്ടാണ് കുറച്ചത്. ഇതോടെ കർഷകരുടെ ആശങ്കകൾക്ക് വലിയൊരളവ് വരെ ആശ്വാസമായി. ജി എസ് ടി കൗൺസിലിന്റേതാണ് നികുതി കുറയ്ക്കാനുളള തീരുമാനം.

ഭുരിഭാഗം സംസ്ഥാനങ്ങളിലും രാസവളത്തിന് പേരിന് മാത്രമേ നികുതി ഉള്ളൂ. മറ്റ് ചില സംസ്ഥാനങ്ങളിലാകട്ടെ നികുതിയേ ഇല്ല. ഈ സാഹചര്യത്തിലാണ് പെട്ടെന്ന് 12 ശതമാനം നികുതി വളത്തിന് കൊടുക്കേണ്ടി വരുന്ന കർഷകരെ ആശങ്കയിലാക്കിയത്. ജി എസ് ടി പ്രഖ്യാപിച്ചപ്പോൾ രാസവളത്തിന് 12 ശതമാനമായിരുന്നു നികുതി. ഇതാണ് ഇപ്പോൾ അഞ്ച് ശതമാനമാക്കി ഏകീകരിച്ചത്.
0 മുതൽ 6 ശതമാനം വരെ റേഞ്ചിലാണ് ഇപ്പോൾ രാസവളങ്ങളുടെ നികുതി. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ രാസവളത്തിന് നികുതി ഇല്ല. കർണാടകയിൽ അഞ്ചര, ആന്ധ്രപ്രദേശിൽ അഞ്ച് എന്നിങ്ങനെയാണ് നികുതി ശതമാനം. ഒറ്റയടിക്ക് 12 ശതമാനം നികുതിയാകുന്നതോടെ 50 കിലോയുടെ ചാക്കിന് മേൽ കർഷകർക്ക് 30 രൂപ മുതൽ 120 രൂപ അധികം ചെലവഴിക്കേണ്ടിവരും.
ഈ സാഹചര്യത്തിലാണ് കർഷകരുടെ ആശങ്കകൾ ഒഴിവാക്കാൻ കേന്ദ്രം നികുതി 5 ശതമാനമാക്കി നിജപ്പെടുത്തുന്നത്. ദില്ലിയിലെ വിഗ്നാൻ ഭവനിൽ നടന്ന ജി എസ് ടി യോഗത്തിന് ശേഷം കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ കർഷകരുടെ വരുമാനം 20122 ഓടെ ഇരട്ടിയാക്കാനാണ് സർക്കാര്‍ ലക്ഷ്യം വെക്കുന്നത്.












Click it and Unblock the Notifications