പ്രത്യേക പാർലമെന്റ് സമ്മേളത്തോടെ ജി എസ് ടി യാഥാർഥ്യമായി
ദില്ലി: ചരക്ക് സേവന നികുതി അഥവാ ജി എസ് ടി യാഥാർഥ്യമായി. ജി എസ് ടി യാഥാർഥ്യമാകുന്നതിന് മുന്നോടിയായി പ്രത്യേക പാർലമെന്റ് സമ്മേളനം നടന്നു. രാത്രി 11 മണിക്ക് തുടങ്ങിയ സമ്മേളനം ഒരു മണിക്കൂർ നീണ്ടുനിന്നു. സമ്മേളനം അവസാനിച്ച 12 മണിയോടെ ജി എസ് ടി നിലവിൽ വന്നു.
അർധരാത്രി നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി എത്തിയിരുന്നു. എന്നാൽ പക്ഷേ പ്രതിപക്ഷത്തിന്റെ പച്ചക്കൊടി കിട്ടിയില്ല. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് സമ്മേളനം ബഹിഷ്കരിച്ചു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവരും സമ്മേളനത്തിനെത്തിയില്ല. അർധരാത്രി 12 മണിയോടെ സമ്മേളനം അവസാനിക്കുകയും ജി എസ് ടി നടപ്പിൽ വരികയും ചെയ്തു.
ജി എസ് ടി പ്രഖ്യാപനത്തിനുള്ള പ്രത്യേക സമ്മേളനത്തിന് മുമ്പായി പാർലമെന്റിന്റെ സെന്റർ ഹാൾ മോടി പിടിപ്പിച്ചിരുന്നു. ജി എസ് ടി ലോഞ്ച് ആർഭാടമാക്കുന്നതിനുള്ള സകല സജ്ജീകരണങ്ങളും നേരത്തെ തന്നെ പൂർത്തിയായിരുന്നു. ജി എസ് ടി ലോഞ്ചിന് 800 പേരാണ് പാർലമെന്റിന്റെ സെന്റർ ഹാളിലെത്തിയത്.