ജിയോ ഫൈബർ മാർച്ചിൽ ഇന്ത്യയില്‍!! പ്രിവ്യൂ സര്‍വീസ് മൂന്ന് മാസത്തേയ്ക്ക്, പ്രതിമാസം 100 ജിബി ഡാറ്റ!
ദില്ലി: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സർവീസ് 2018 മാർച്ചില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റിപ്പോർട്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോർട്ടിലാണ് ജിയോഫൈബർ സേവനം 2018 മാർച്ചോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നത്. ടെലികോം ടോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ ജിയോ ഫൈബർ പരീക്ഷണാർത്ഥം സേവനം നൽകിവരികയാണ്.
പ്രതിമാസം 100 എംബിപിഎസ് സ്പീഡിൽ 100 ജിബി ഡാറ്റയാണ് ജിയോ ഫൈബറിന്റെ പ്രിവ്യൂ ഓഫറില്‍ ലഭിക്കുക. ഈ ഡാറ്റാ പരിധി അവസാനിക്കുന്നതോടെ ഇന്റർനെറ്റ് സ്പീഡ് 1എംബിപിഎസായി കുറയും. 2018 മാർച്ച് അവസാനത്തോടെ രാജ്യത്തെ 30 നഗരങ്ങളിൽ ഹൈസ്പീഡ് ഡാറ്റ ലഭ്യമാക്കുമെന്നാണ് ജിയോയെ ഉദ്ധരിച്ച് ടെക് വെബ്സൈറ്റുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പരീക്ഷണ കാലയളവിൽ ജിയോ ഫൈബർ ഉപയോക്താക്കളാവുന്നവർക്ക് മൂന്ന് മാസത്തേയ്ക്കാണ് ഓഫർ ലഭിക്കുക. റിലയന്‍സ് ജിയോ സ്ഥിരം ബ്രോഡ് ബാന്‍ഡ് സർവീസ് ആരംഭിക്കുന്നത് വരെയും ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ബ്രോഡ്ബാന്‍ഡ് ഇന്‍റർനെറ്റിന് പുറമേ സിംഗിൾ കണക്ഷനിൽ ഇന്റർനെറ്റ് ടിവിയും ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു.