പുതിയ ആയിരത്തിന്റെ നോട്ട് ഉടന്‍, പഴയവനെപ്പോലല്ല, ഇവന്‍ അതുക്കും മേലെ..
ദില്ലി: നോട്ടുനിരോധനത്തെ തുടര്‍ന്ന് വിസ്മൃതിയിലായതാണ് 1000 രൂപാ നോട്ട്. കഴിഞ്ഞ നവംബര്‍ 8 രാത്രിയാണ് പഴയ 500 ന്റെയും 1000 ന്റെയും നോട്ട് നിരോധിക്കുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. തുടര്‍ന്ന് എത്തിയതാകട്ടെ, 2000 രൂപയുടെ നോട്ട്. പിന്നാലെ പുതിയ 500 ന്റെ നോട്ടുമെത്തി.
റിസര്‍വ്വ് ബാങ്ക് പുതിയ 1000 രൂപാ നോട്ടിന്റെ അച്ചടി ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ 50 ന്റെയും 200 ന്റെയും നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് പുത്തന്‍ ആയിരത്തിന്റെ നോട്ടും എത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
പുതിയ രൂപഭാവങ്ങളില്‍
പഴയ 1000 രൂപയുടെ നോട്ടില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപഭാവങ്ങളിലാണ് 1000 ന്റെ നോട്ട് എത്തുന്നത്. നോട്ട് ഡിസംബറില്‍ പുറത്തിറങ്ങുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. അച്ചടി ഉടന്‍ ആരംഭിക്കുമെന്നും റിസേര്‍വ്വ് ബാങ്ക് അറിയിച്ചു.
തയ്യാറെടുപ്പുകള്‍
മൈസൂരിലെയും സല്‍ബോണിയിലെയും പ്രിന്റിങ്ങ് പ്രസ്സുകളിലായിരിക്കും പുതിയ 1000 രൂപാ നോട്ടിന്റെ അച്ചടി നടക്കുക. ഇവിടെ 2000 രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്തി വെച്ചാണ് 200 രൂപാ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. അടുത്തതായി അച്ചടിക്കുക 1000 ന്റെ നോട്ട് ആയിരിക്കുമെന്നാണ് റിസേര്‍വ്വ് ബാങ്ക് അറിയിച്ചിട്ടുള്ളത്.
നോട്ട് ക്ഷാമത്തിന് പരിഹാരം
200 ന്റെ നോട്ടിന്റെ പുറമേ 1000 ന്റെ നോട്ടു കൂടി എത്തിയാൽ മൂല്യം കുറഞ്ഞ നോട്ടുകളുടെ ക്ഷാമത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. സാധാരണക്കാർക്കായിരിക്കും ഇതിന്റെ നേട്ടം ഏറ്റവുമധികം ലഭിക്കുക. 500 നും 2000നും ഇടയിലുള്ള വലിയ വ്യത്യാസം അകറ്റാൻ 1000 ന്റെ നോട്ടിനു കഴിയും.
200, 50
ആഗ്‌സറ്റ് 25നാണ് പുതിയ 50 ന്റെയും 200 ന്റെയും നോട്ട് റിസേര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയത്. എന്നാല്‍ പുതിയ നോട്ട് ഇപ്പോള്‍ എടിഎമ്മുകളില്‍ ലഭിക്കില്ല.
തിരിച്ചെത്തി..
അതേസമയം നോട്ടുനിരോധനത്തിനു ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകള്‍ റിസേര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത വിട്ടു. സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം 1000 രൂപ നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ പറഞ്ഞത്.
നോട്ട് നിരോധനം
2016 നവംബര്‍ 8 നാണ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേമന്ദ്രമോദി പ്രഖ്യാപിച്ചത്. 2000 ന്റെ നോട്ടുകളാണ് പകരമെത്തിയത്. പിന്നാലെ 500 ന്റെ നോട്ടുമെത്തി. എന്നാല്‍ ചെറിയ മൂല്യമുള്ള നോട്ടുകളുടെ ദൗര്‍ലഭ്യം പണവിനിമയങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു.