ഉപതിരഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ അട്ടിമറി, ആദ്യമായി വിജയിച്ച് ബിജെപി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നഗരസഭയില്‍ ബി.ജെ.പിക്ക് അട്ടിമറി വിജയം.
മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യമായാണ് ബി.ജെ.പി അക്കൗണ്ടു തുറന്നത്. ഇരുപത്തിയൊന്‍പതാം വാര്‍ഡായ മട്ടന്നൂര്‍ ടൗണിലാണ് 72 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ പി സ്ഥാനാര്‍ത്ഥി എ. മധുസൂദനന്‍ വിജയിച്ചത്. കഴിഞ്ഞ തവണ പന്ത്രണ്ടുവോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.വി പ്രശാന്തന്‍ ജയിച്ച വാര്‍ഡാണിത്. പ്രശാന്തിന്റെ നിര്യാണത്തിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിന് സീറ്റു നഷ്ടമായ ബി.ജെ.പി ഇക്കുറി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തിരിച്ചുവരികയായിരുന്നു
ആകെയുളള 1034-വോട്ടില്‍ 827- പേരാണ് വോട്ടു ചെയ്തത്. ഇതില്‍ എല്‍.ഡി. എഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച അമല്‍മണിയ്ക്ക് 103-വോട്ടും യു.ഡി. എഫിലെ കെ.വി ജയചന്ദ്രന് 323-വോട്ടും ലഭിച്ചു. 395-വോട്ടാണ് വിജയിച്ച സ്ഥാനാര്‍ത്ഥി എ.മധുസൂദനന്‍ നേടിയത്. വെളളിയാഴ്ച്ച രാവിലെ എട്ടുമണിക്ക് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

ബി.ജെ.പിക്കും എല്‍.ഡി. എഫിനും വോട്ടുകൂടിയെങ്കിലും യു.ഡി. എഫിന് വോട്ടുകുറഞ്ഞു.രണ്ടു സ്വതന്ത്രസ്ഥാനാര്‍ത്ഥികളും മത്‌സരരംഗത്തുണ്ടായിരുന്നു. ഇ. ജയചന്ദ്രന് ഒരുവോട്ടും മധുസൂദനന്‍ അഞ്ചു വോട്ടും ലഭിച്ചു. ഡെപ്യൂട്ടി കളക്ടറായി വിരമിച്ചയാളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി മധുസൂദനന്‍.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടന്ന രാമന്തളി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പാലക്കോട് സെന്‍ട്രലിൽ യുഡി. എഫ് വിജയം നിലനിര്‍ത്തി. കഴിഞ്ഞ തവണ 710-വോട്ടു നേടിയായിരുന്നു മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയം. എന്നാല്‍ ഇക്കുറി 742- വോട്ടു നേടിയാണ് വിജയിച്ചത്. ഈ വാര്‍ഡിലെ മെമ്പറായിരുന്ന കെ.സി മുസ്തഫ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മാടായി ഗ്രാമപഞ്ചായത്തില്‍ മുട്ടം ഇട്ടപ്പുറം ഇരുപതാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി. എഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. യു.ഡി. എഫിലെ സി. എച്ച് മുഹസീനയാണ് 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി. എഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ എസ്.പി ആയിഷബീവയെയാണ് തോല്‍പിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് കുറഞ്ഞിട്ടും ഭൂരിപക്ഷം നിലനിര്‍ത്താന്‍ യു.ഡി. എഫിന് കഴിഞ്ഞു.












Click it and Unblock the Notifications