പടയും സന്നാഹങ്ങളും കടത്തനാട്ടില്‍: കണ്ണൂരില്‍ പടനയിക്കുന്നത് ഇപി ജയരാജൻ, വടകരയിൽ അൽപ്പം വിയർക്കും...
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ്മണ്ഡലത്തില്‍ പികെ ശ്രീമതിയുടെ വിജയം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് സി. പി എം. പാര്‍ട്ടിക്കണക്കുപ്രകാരം മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശ്രീമതി ജയിക്കും. ബൂത്ത്, ലോക്കല്‍, ഏരിയാതലങ്ങളില്‍ നിന്നും ജില്ലാതെരഞ്ഞെടുപ്പ് കമ്മിറ്റിക്കു ലഭിച്ച ആദ്യഘട്ട കണക്കാണിത്. ശരിയായ കണക്കു ലഭിച്ചതില്‍ നിന്നും വെട്ടലും തിരുത്തലും വരുത്തിയാണ് സി.പി. എം മുപ്പതിനായിരത്തിലേക്കെത്തിയത്.
ചെങ്ങന്നൂരിലെതുപോലെ ഇതില്‍ നിന്നും കൂറയുകയില്ല കൂടുകയേയുള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സി.പി. എമ്മിന്റെ യുവനേതാക്കളിലൊരാള്‍ പറഞ്ഞത്. കണ്ണൂരില്‍ എം.പി കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്ത വികസനകാര്യങ്ങളുയര്‍ത്തിയാണ എല്‍.ഡി. എഫ് വോട്ടുപിടിക്കുന്നത്. എം.പിയായ വേളയില്‍ കെ.സുധാകരന്‍ ദയനീയപരാജയമാണെന്നും കണക്കുകള്‍ സഹിതം വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നുണ്ട്. നിഷ്പക്ഷരും മതേതരവാദികളുമായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സുധാകരന്‍ നാളെ ബി.ജെ.പിയിലേക്കു പോകുമെന്ന പ്രചരണവും അഴിച്ചുവിടുന്നുണ്ട്. ഇതുന്യൂനപക്ഷങ്ങളെയുള്‍പ്പെടെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ.

കണ്ണൂരല്ല വടകര അവിടെ അല്‍പ്പം വിയര്‍ക്കും
കണ്ണൂരിലെ ആത്മവിശ്വാസം എല്‍ഡിഎഫിന് വടകരയിലില്ല. ജയിക്കുമെന്നു പാര്‍ട്ടിപറയുന്നതല്ലാതെ യാതൊരു ഉറപ്പും നേതാക്കള്‍ക്കില്ല. വടകരയില്‍ ജയിച്ചില്ലെങ്കില്‍ കേരളത്തില്‍ മറ്റു മുഴുവന്‍ സീറ്റുനേടിയാല്‍ പോലും കാര്യമില്ലെന്നാണ് സി.പി. എമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ കരുത്തരായ നേതാക്കളിലൊരാളായ പി.ജയരാജനെ നിര്‍ത്തിയതു തന്നെ വടകര പിടിച്ചെടുക്കാനാണ്. ഇതുകൂടാതെ ആര്‍. എം.പിക്ക് സ്വാധീനമുള്ള ഒഞ്ചിയടക്കമുള്ള മേഖലയില്‍ ശക്തമായ തിരിച്ചുവരവും സി.പി. എം പ്രതീക്ഷിക്കുന്നുണ്ട്.

മുരളീധരൻ കരുത്തനായ എതിരാളി
കോണ്‍ഗ്രസ് അപ്രതീക്ഷിതമായി കെ.മുരളീധരനെ ഇറക്കിയതാണ് എല്‍ഡിഎഫിന്റെ പണിപാളിയത്. അതുകൊണ്ടു തന്നെ വടകര തിരിച്ചുപിടിക്കണമെങ്കില്‍ ഈ മീനച്ചൂടില്‍ അല്‍പംവിയര്‍ക്കേണ്ടി വരും. അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും ശക്തമായജില്ലാകമ്മിറ്റികളിലെന്നായ കണ്ണൂര്‍സി.പി. എം അതിന്റെ സര്‍വശക്തിയുമെടുത്താണ് വടകരയിലിറങ്ങിയിരിക്കുന്നത്. ജില്ലാ നേതാക്കളില്‍ ഭൂരിഭാഗവും വടകരയില്‍ ജയരാജനൊപ്പമാണുള്ളത്.

പ്രചരണം പൊടിപൊടിക്കുന്നു
ഇതുകൂടാതെ സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഐ.ആര്‍.പി.സിക്കാര്‍, വര്‍ഗബഹുജന നേതാക്കള്‍ എന്നിവരൊക്കെ വടകരയില്‍ തന്നെ കേന്ദ്രീകരിക്കുകയാണ്. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ പി. ഹരീന്ദ്രന്‍, വത്സന്‍ പനോളി, എം. സുരേന്ദ്രന്‍, എ. എന്‍ ഷംസീര്‍ എം. എല്‍. എ, തുടങ്ങി നേതാക്കളുടെ വന്‍നിര തന്നെ വടകരയില്‍ ജയരാജവിജയത്തിനായി പ്രചണ്ഡ പ്രചരണത്തിലാണ്.

വോട്ടുപോക്കറ്റിലാക്കാന്‍ ജയരാജന്‍
സ്വന്തം ഭാര്യാസഹോദരി കൂടിയായ സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മന്ത്രി ഇ.പി ജയരാജനാണ്. ചിറ്റപ്പന്‍ വിവാദത്തില്‍ കസേരപോയി വീണ്ടും അഗ്‌നി ശുദ്ധി തെളിയിച്ചു തിരിച്ചുവന്ന ജയരാജന് കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തേണ്ടത് അഭിമാനപ്രശ്‌നങ്ങളിലൊന്നാണ്.കൂടാതെ മറുവശത്ത് നിത്യവൈരിയായ കെ.സുധാകരനാണ് എതിരാളി.

കണ്ണൂരിൽ അഭിമാന പ്രശ്നം
വാറങ്കലില്‍ സുധാകരന്‍ നിയോഗിച്ചുവെന്നു പറയുന്ന ക്വട്ടേഷന്‍ ടീമിന്റെ വെടിയുണ്ടയിപ്പോഴും പേറുന്ന ഇ.പിക്ക് സുധാകരനെ തോല്‍പ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ വിഷയം കൂടിയാണിത്. എന്നാല്‍ വടകരയിലേക്ക് പാര്‍ട്ടി സംവിധാനം മുഴുവന്‍ അടിയൊലിച്ചുപോയത് ഇപിയെയും കൂട്ടരെയും വിയര്‍പ്പിക്കുന്നുണ്ട്. കൂടാതെ ജീവിതശൈലി കാരണം പാര്‍ട്ടിക്കുള്ളില്‍ ഏറെ എതിര്‍പ്പു നേരിടേണ്ടി വന്ന നേതാക്കളാണ് കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇപിയും ശ്രീമതിയും. അണികള്‍ക്കിടയില്‍ രൂക്ഷമായ വിമര്‍ശനം ഇപ്പോഴും തങ്ങി നില്‍ക്കുന്നുണ്ട്.

കെകെ രാഗേഷും...
കെകെ രാഗേഷ് എംപിക്കാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല. കണ്ണൂരില്‍ ഒരിക്കല്‍ സുധാകരനോട് മത്സരിച്ചു ദയനീയമായ പരാജയപ്പെട്ട യുവനേതാവാണ് കെ.കെ രാഗേഷ്. കെ.പി സഹദേവനുള്‍പ്പെടെയുള്ള നേതാക്കളുണ്ടെന്നിരിക്കെ രാഗേഷിന് തെരഞ്ഞെടുപ്പു ചുമതല നല്‍കിയതിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപതിയുണ്ട്. നവമാധ്യമങ്ങള്‍ വഴി മികച്ച പ്രചരണം നടത്താന്‍ രാഗേഷിനു കഴിയുന്നുണ്ടെങ്കിലും മറ്റു സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കൂടി കഴിയണമെന്ന അഭിപ്രായവും ഉയര്‍ന്നു.

ഇപി കടിഞ്ഞാണ്‍ ഏറ്റെടുത്തു
ഇതോടുകൂടിയാണ് അപകടം മണത്ത . ഇപി കടിഞ്ഞാണ്‍ ഏറ്റെടുത്തത്. കണ്ണൂരിന്റെ മുക്കുംമൂലയും കൈവെള്ളയിലെന്നപ്പോലെ അറിയാവുന്ന മന്ത്രി ഇ.പി ജയരാജനാണ് ഇപ്പോള്‍ പി.കെ ശ്രീമതിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. കണ്ണൂരില്‍ ജയിക്കുകയെന്നത് പി.കെ ശ്രീമതിയുടെ ആവശ്യംമാത്രമല്ല ചിറ്റപ്പന്‍ പഴികേട്ട ഇ.പി ജയരാജന്റെതും കൂടിയാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications