കാനയില്‍ വീണ കുട്ടിയെ അമ്മ രക്ഷിച്ചത് സാഹസികമായി; ഞെട്ടല്‍ മാറാതെ കുടുംബം
കൊച്ചി: പനമ്പിള്ളി നഗറില്‍ കാനയില്‍ വീണ മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ വീട്ടുകാര്‍ക്ക് ഇതുവരെ നടുക്കം മാറിയിട്ടില്ല. കുട്ടി കാനയില്‍ വീണതിന് പിന്നാലെ അമ്മയും കാനയിലേക്ക് ഇറങ്ങിയാണ് കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ സമീപത്തുള്ളവരും അമ്മയെ സഹായിക്കാന്‍ എത്തി. പുറത്തെടുത്ത കുഞ്ഞിനെ കഴുകിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഐ സി യുവിലായിരുന്ന കുഞ്ഞിനെ ഇന്നാണ് വാര്‍ഡിലേക്ക് മാറ്റിയത്.
അതേസമയം, സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നഗരത്തിലെ പല ഓടകളും തുറന്നിട്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ഇവ മൂടാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോര്‍പ്പറേഷനില്‍ നേരിട്ട് ഹാജരായ കോര്‍പ്പറേഷന്‍ സെക്രട്ടറി സംഭവത്തില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഹൈക്കോടതി നേരിട്ട് വിളിപ്പിക്കുകയായിരുന്നു.
കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. എം ജി റോഡില്‍ അടക്കം നഗരത്തിലെ പലയിടത്തും ഓടകള്‍ തുറന്നിട്ടിരിക്കുകയാണ്. ഇത് മൂടാന്‍ ഉടന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
'കരാര്‍ അവരുടേതെങ്കിലും നിയമ വിരുദ്ധമായി ജോലി നൽകാൻ സ്റ്റേറ്റിന് കരാറില്ല'; വിടി ബൽറാം
സംഭവത്തില്‍ ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നഗരത്തിലെ റോഡുകള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതല്ലെന്നും കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. വിഷയം ഡിസംബര്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് തോടിന് മുകളില്‍ സ്ലാബിടാത്തത് എന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. പ്രശ്‌ന പരിഹാരത്തിന് പല പദ്ധതികളും അവതരിപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കോര്‍പ്പറേഷന്‍ മുടക്കിയെന്നും കൗണ്‍സിലര്‍ പറയുന്നു.
ഇതിനിടെ, സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അതിരുകടന്നു. ഏഴുവയസുകാരനെ വസ്ത്രം ധരിപ്പിക്കാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കുട്ടിയുടെ മേല്‍ പ്ലാസ്റ്റിക്കും ചുള്ളിക്കമ്പും ഇട്ട് അമ്മയുടെ അടുക്കലാണ് കിടത്തിയത്. നിയമ പ്രശ്‌നങ്ങള്‍ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടുവന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതിന് മുമ്പ് വാട്ടര്‍ അതോറിറ്റി സമരത്തില്‍ ഇതേ കുട്ടിയെ വെള്ളത്തില്‍ കുളിപ്പിച്ച് സമരം ചെയ്യിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഒരു മണിക്കൂര്‍ സമയമാണ് കോര്‍പ്പറേഷന്‍ കവാടത്തില്‍ കുട്ടിയെ കിടത്തിയത്.