ബ്രഹ്മപുരത്തിന് കൈസഹായവുമായി മമ്മൂട്ടി, സൗജന്യ ചികിത്സയുമായി വൈദ്യസംഘം

കൊച്ചി: പ്രളയ കാലത്ത് അടക്കം കേരളം ദുരന്തമുഖത്താകുമ്പോഴൊക്കെ സഹായവുമായി എത്തുന്നവരുടെ മുന്‍നിരയില്‍ എപ്പോഴും ഉണ്ടാകാറുണ്ട് നടന്‍ മമ്മൂട്ടി. ബ്രഹ്‌മപുരത്ത് വിഷപ്പുകയേറ്റ് ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനും മലയാളികളുടെ മമ്മൂക്ക എത്തിയിരിക്കുകയാണ്. ബ്രഹ്‌മപുരത്ത് മമ്മൂട്ടി സൗജന്യമായി ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുകയാണ്. നാളെ മുതലാണ് വിഷപ്പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വൈദ്യസഹായവുമായി ആരോഗ്യ വിദഗ്ധരുടെ സംഘം ബ്രഹ്‌മപുരത്ത് എത്തുക.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറിന്റെ നേതൃത്വത്തിലാണ് ചികിത്സാ സംഘം ബ്രഹ്‌മപുരത്തേക്ക് എത്തുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകരാണ് മെഡിക്കല്‍ സംഘത്തിലുണ്ടാവുക. ഇവര്‍ ബ്രഹ്‌മപുരത്ത് വീടുകള്‍ക്ക് സമീപത്ത് എത്തി ചികിത്സാ സഹായം ഉറപ്പാക്കും.
നാളെ മുതലാണ് സൗജന്യ വൈദ്യപരിശോധനയ്ക്ക് തുടക്കം കുറിക്കുന്നത്. മരുന്നുകളും ഓക്‌സിജന്‍ കോണ്‍ സെന്‍ട്രേറ്ററുകളും മെഡിക്കല്‍ സംഘത്തിന്റെ പക്കലുണ്ടാകും. ആവശ്യമുളളവര്‍ക്ക് സൗജന്യമായാണ് ഇവ വിതരണം നടത്തുക. ഡോ. ബിജു രാഘവന്‍ ആണ് മെഡിക്കല്‍ സംഘത്തെ നയിക്കുക. ഈ സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് ആദ്യം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ആയ ബ്രഹ്‌മപുരത്ത് ആണ് എത്തുക. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ടയില്‍ സൗജന്യ പരിശോധന ഉണ്ടാകും. വ്യാഴാഴ്ച തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്ത് ആയിരിക്കും മെഡിക്കല്‍ യൂണിറ്റ് എത്തുക.
അതേസമയം ബ്രഹ്മപുരം ദൗത്യം വിജയകരമായി പൂർത്തിയായതായി മന്ത്രി പി രാജീവ് അറിയിച്ചു. തീ അണഞ്ഞെങ്കിലും ജാഗ്രതയോടെ നിരീക്ഷണം തുടരും.അഗ്നി രക്ഷാ സേനയുടെ മാർഗനിർദേശങ്ങളനുസരിച്ച് ജില്ലാ ഭരണകൂടം പ്രവർത്തിക്കും. കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും പ്രവർത്തനക്ഷമമായിരിക്കും. ഒപ്പം അന്തരീക്ഷവായുവും മെച്ചപ്പെടുന്നുണ്ടെങ്കിലും നിരന്തരമായുള്ള നിരീക്ഷണവും തുടരുന്നതാണ് എന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 12 ദിവസമായി 24 മണിക്കൂറും തീ അണയ്ക്കുന്നതിനും പുക നിയന്ത്രണ വിധേയമാക്കുന്നതിനും പരിശ്രമിച്ച കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെൻ്റിനും സേനാംഗങ്ങൾക്കും മന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു. ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരേയും മന്ത്രി അഭിനന്ദനം അറിയിച്ചു.












Click it and Unblock the Notifications