'വാതിലും ജനലും തുറക്കരുത്; തുണി അലക്കി പുറത്ത് വിരിക്കരുത്; ക്വാറന്റൈനിലുള്ള വയോധികയ്ക്കുള്ള നിർദേശം
കൊച്ചി: ബെംഗളൂരുവിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന വയോധികയ്ക്ക് വിചിത്ര നിർദേശം നൽകി വാർഡ് മെമ്പർ. താമസിക്കുന്ന വീടിന്റെ ജനലും വാതിലും തുറക്കരുതെന്നും തുണി അലക്കി പുറത്ത് ഉണങ്ങാനിടരുതെന്നുമായിരുന്നു അവർക്ക് മെമ്പറിൽ നിന്ന് ലഭിച്ച നിർദേശം. എന്നാൽ മുറ്റത്തെ കിണറ്റിൽ നിന്ന് ഒരു ബക്കറ്റ് വെള്ളമെടുക്കാമെന്നും മെമ്പർ നിർദേശിച്ചിരുന്നു. അഭിഭാഷകയായ രശ്മിത രാമചന്ദ്രനാണ് ഈ വിവരം ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...
"അയൽപ്പക്കത്ത് പദ്മിനി ആന്റി ബാംഗ്ലൂരിൽ നിന്ന് വന്ന് ക്വാറന്റൈനിൽ ആയിട്ട് ഒരാഴ്ച കഴിഞ്ഞു. ആന്റിയ്ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് അമ്മ വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ, ഒരാഴ്ച കഴിഞ്ഞിട്ടും ജനൽ പോലും തുറക്കുന്നില്ല, അമ്മയോട് നമ്പർ വാങ്ങി വിളിച്ചപ്പോൾ പറയുകയാണ്, "വാതിലും ജനലും തുറക്കരുതെന്നും തുണി നനച്ച് പുറത്ത് വിരിയ്ക്കരുതെന്നും വാർഡ് മെമ്പർ പറഞ്ഞു. ദിവസവും ഒരു ബക്കറ്റ് വെള്ളം എടുക്കാൻ മുറ്റത്തിറങ്ങിക്കൊള്ളാൻ പറഞ്ഞു ".

കോവിഡ് ജാഗ്രതയിൽ കേട്ടിട്ടില്ലാത്ത വിചിത്ര നിർദ്ദേശങ്ങൾ! 10 സെന്റിന് മേൽ വിസ്തൃതിയുള്ള പുരയിടത്തിലാണ് സീനിയർ സിറ്റിസണായ ആന്റി താമസിയ്ക്കുന്നത്, അയൽപക്കങ്ങളിലേക്ക് 5 മീറ്ററിലധികം ദൂരം ഉണ്ട്. അവർ ജനാല തുറന്നതു കൊണ്ട് അപകടമില്ല. ഞാൻ ദിശയിൽ വിളിച്ച് വിവരം പറഞ്ഞു, ആന്റിയുടെയും വാർഡ് മെമ്പറുടെയും നമ്പർ നൽകി.
ദിശയിൽ നിന്ന് കൃത്യമായി ആന്റിയെ വിളിച്ച് വാതിലും ജനാലയും തുറന്നിടാനും തുണികൾ അലക്കി വിരിച്ചു കൊള്ളാനും സ്വന്തം മുറ്റത്തെ കിണറ്റിൽ നിന്ന് ആവശ്യത്തിന് വെള്ളം എടുത്തു കൊള്ളാനും പറഞ്ഞു. ആ വീട്ടിൽ ഇന്ന് പകൽ സൂര്യപ്രകാശവും കാറ്റും കയറി.
ക്വാറന്റൈൻ ഒരു ജാഗ്രതാ കാലയളവാണ്, ആരുടെയും തടവു ശിക്ഷയല്ല! അയൽപക്കങ്ങളിലിരുന്ന് ക്വാറന്റൈൻകാരെ ശ്വാസം മുട്ടിക്കാൻ നമുക്കാരും അനുവാദം തന്നിട്ടില്ല....












Click it and Unblock the Notifications