സാമൂഹിക വ്യാപന ഭീഷണി: ചെല്ലാനത്ത് ആന്റിജൻ പരിശോധന, ജില്ലയിൽ രോഗികളുടെ എണ്ണം ഉയരുന്നു!!
കൊച്ചി: ചെല്ലാനത്ത് മത്സ്യതൊഴിലാളിയുടെ ഭാര്യയുൾപ്പെടെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സാമൂഹിക വ്യാപനം തടയാൻ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പ്. ഇതോടെ മൊബൈൽ ലാബ് സ്ഥലത്തെത്തി ഇവിടെയുള്ള ആളകളുടെ ആന്റിജൻ പരിശോധന നടത്താനാണ് നീക്കം. ഒരു ദിവസത്തിനകം ഫലം ലഭിക്കുകയും ചെയ്യും. ചെല്ലാനം ഹാർബറിലെ മത്സ്യതൊഴിലാളിയുടെ ഭാര്യയായ സ്ത്രീക്കും മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ മകനും ഹാർബറിലെ മത്സ്യതൊഴിലാളിയാണ് ഈ സാഹചരത്തിൽ ഹാർബർ കഴിഞ്ഞ ദിവസം തന്നെ അടച്ചിട്ടിട്ടുണ്ട്. ഇതിന് പുറമേ ചെല്ലാനത്തെ 15, 16 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇവർ കിടന്ന മെഡിക്കൽ വാർഡ് അണുവിമുക്തമാക്കിയിരുന്നു. ഇതോടെ ജനറൽ ആശുപത്രിയിലെ 75 ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 25 പേരിൽ നടത്തിയ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇവർ ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതോടെയാണ് രോഗിയെ ചികിത്സിച്ച ഡോക്ടർമാർ, വാർഡിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന രോഗികൾ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഡോക്ടർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലായതോടെ പകരം കൂടുതൽ ജീവനക്കാരെ ആശുപത്രിയിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ ആദ്യം ചികിത്സ തേടിയ ചെല്ലാനത്തെ കോട്ടിസ് ആശുപത്രിയും ഇതോടെ അടച്ചിട്ടിട്ടുണ്ട്. വാർഡിലുണ്ടായിരുന്ന രോഗികൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ എന്നിവരെയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കും.
Recommended Video
എറണാകുളത്ത് ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചതോടെ പരിശോധനകൾ കൂട്ടാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡിഎംഒ എസ് ശ്രീദേവിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പിസിആർ ഉപകരണങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതോടെ പ്രതിദിനം 500 സാമ്പിളുകൾ പരിശോധിക്കാനുള്ള ശേഷി ലഭിക്കും.












Click it and Unblock the Notifications