പോസിറ്റീവ് കേസുകളില്‍ 67 ശതമാനവും ഓഗസ്റ്റില്‍; ഓണക്കാലത്തും ജാഗ്രത വേണമെന്ന് കളക്ടര്‍
കൊച്ചി: എറണാകുളത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കളക്ടര്‍. പ്രതിദിനം ഇരുന്നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ രോഗ വ്യാപനം അതീവ ഗുരുതരവും, സ്ഥിതി കൂടുതല്‍ സങ്കീര്‍ണവും ആകാന്‍ സാധ്യതയുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ 28-8-20 വരെ റിപ്പോര്‍ട്ട് ചെയ്ത 5517 പോസിറ്റീവ് കേസുകളില്‍ 67 % ആഗസ്റ്റ് മാസത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. വരും മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന എല്ലാവിധ പ്രവൃത്തികളും ഒഴിവാക്കേണ്ടതാണ്. ആഗസ്റ്റ് 1 മുതല്‍ 28 വരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത 3719 കോവിഡ് കേസുകളില്‍ 3053 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതാണ്. അതായത് 82% ആളുകള്‍ക്കും രോഗ പകര്‍ച്ച ഉണ്ടായിട്ടുള്ളത് സമ്പര്‍ക്കംമൂലമാണ്.
ഈ സ്ഥിതി ഇനിയും തുടര്‍ന്നാല്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം 100 % ശതമാനത്തിലെത്തി സമൂഹ വ്യാപനത്തിന് ഇടയാകുകയും മരണനിരക്ക് വര്‍ധിക്കാന്‍ കാരണമാവുമെന്നും കളക്ടര്‍ ആശങ്ക പ്രകടിപ്പിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിനുകള്‍ ഇതേ വരെ കണ്ടെത്താത്ത സാഹചര്യത്തില്‍ രോഗ പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് രോഗം പിടിപെടാനും ഗുരുതരമാകാനും സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് ഗുരുതര ആരോഗ്യ ഭീഷണി ഉണ്ടാകുകയും മരണം വരെ സംഭവിക്കാനും കാരണമാകുന്നതുമാണ്.
ഉത്സവങ്ങളും ആഘോഷങ്ങളും നമുക്ക് സന്തോഷം പകരുന്നതാണ് പക്ഷേ അല്പനേരത്തെ സന്തോഷവും, ആഹ്‌ളാദവും നല്‍കുന്ന ആഘോഷങ്ങളെക്കാള്‍ നമ്മള്‍ ആഗ്രഹിക്കുന്നത് ശാശ്വതമായ സമാധാനവും നല്ല ആരോഗ്യവുമാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്. കോവിഡ് പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗികളും മരണങ്ങളും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും മാനസിക വിഷമങ്ങളും പ്രതിസന്ധികളും മറികടക്കാന്‍ കാലമേറെ കാത്തിരിക്കേണ്ടിവരും.
ഓണക്കോടികള്‍, ഭക്ഷ്യസാമഗ്രികള്‍ തുടങ്ങി ഓണത്തിനാവശ്യമായ സര്‍വ്വതും വാങ്ങുവാന്‍ തുണിക്കടകളിലും, പച്ചക്കറി മാര്‍ക്കറ്റിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം ജനങ്ങള്‍ തിങ്ങിക്കൂടുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുകയാണ്. മലയാളികളുടെ ദേശീയോത്സവമായ ഓണം വേണ്ടന്ന് വയ്ക്കാന്‍ നമുക്കാവില്ല പക്ഷെ കോവിഡിനെ വിളിച്ചു വരുത്തി ഓണം ആഘോഷിക്കേണ്ട സാഹചര്യം ഒരുകാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇതിന്റെ ഭാഗമായി വ്യക്തികളും കുടുംബങ്ങളും, ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ചില കാര്യങ്ങള്‍ പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ഭീതി നിയന്ത്രണവിധേയമായി അകലുന്നതു വരെ ഓണവും മറ്റ് ആഘോഷങ്ങളും സ്വന്തം വീടുകളില്‍ മാത്രമായി ആഘോഷിക്കുവാന്‍ നാം സന്നദ്ധരാവേണ്ടതാണ്. ആഘോഷങ്ങളും പരിപാടികളും ആള്‍ക്കൂട്ടത്തെ ക്ഷണിച്ചു വരുത്തുന്നത് അത്യന്തം അപകടകരമായതിനാല്‍ അത് തീര്‍ത്തും ഒഴിവാക്കുകയെന്നും കളക്ടര്‍ പറഞ്ഞു.
കൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നു
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ചോദ്യങ്ങളുടെ കുരുക്കഴിച്ച് പോലീസ്, നാല് പേർ നാല് മുറികളിൽ!!