അഭിമന്യുവിന്‍റെ കൊലപാതക കേസ്: മുഖ്യപ്രതികൾ വിദേശത്തേയ്ക്ക് കടന്നതായി സൂചന!
കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതക കേസിലെ മുഖ്യപ്രതികൾ വിദേശത്തേയ്ക്ക് കടന്നതായി സൂചന. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തികളാക്കിയാണ് തീവ്രവാദ സ്വഭാവമുള്ള കേസിലെ പ്രതികൾ രാജ്യം വിട്ടത്. കേസിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഉൾപ്പടെയുള്ളവര്‍ വിദേശത്തേയ്ക്ക് കടന്നതെന്നാണ് വിവരം.
നാലുദിവസം മുൻപാണ് ഇവർ വിദേശത്തേക്ക് കടന്നതെന്നാണ് സൂചന.ബംഗളൂരു,മംഗലാപുരം വിമാനത്താവളം വഴിയാണ് ദുബായിലേക്ക് കടന്നെന്നാണ് വിവരം. പ്രതികൾ വിദേശത്തേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കൂടാതെ ഇവരെ പിടികൂടുതന്നതിന് ഇന്‍റർപോളിന്‍റെ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടും.പ്രതികൾ വിദേശത്തേയ്ക്ക് കടന്നതോടെ കേസ് (ദേശീയ അന്വേഷണ ഏജൻസി)എൻഐഎയ്ക്ക് കൈമാറാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

കൊലക്കേസിലെ പ്രതികൾ എന്ന് സംശയിക്കുന്ന 12 പേരുടെ വിവരങ്ങള്‍ കൊച്ചി, മംഗലാപുരം, ബംഗലൂരു, ചെന്നൈ വിമാനത്താവളങ്ങള്‍ക്ക് കൊച്ചി പൊലീസ് നല്‍കിയിരുന്നു. വിദേശത്തേക്ക് കടക്കാന്‍ പ്രതികള്‍ എത്തിയാല്‍ പിടികൂടണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനിടെയാണ് പ്രതികൾ വിദേശത്തേയ്ക്ക് കടന്നത്.വിദേശത്തേക്ക് കടന്നവരുടെ ചിലരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അന്വേഷണ അന്വേഷണ ഏജൻസികളുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതിനാല്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാനായില്ലെന്നാണ് സൂചന. ചിലർ വ്യാജ പാസ്പോർട്ടിലായിരിക്കും വിദേശത്തേയ്ക്ക് കടന്നതെന്ന സാധ്യത. ഇതു സംബന്ധിച്ച് വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
വിദേശത്തേയ്ക്ക് കടക്കുവാൻ വിമാനത്താവളത്തിലുൾപ്പടെ ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നകാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.ഇവർക്ക് സാമ്പത്തീക സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും.കൃത്യത്തിനുശേഷം ഇവർ ഒളിവിൽകഴിഞ്ഞതായി സംശയിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.കൂടാതെ പ്രതികൾക്ക് സഹായം ലഭിക്കാൻ സാധ്യതയുള്ള കർണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പോർപ്പുലർഫ്രണ്ട്,എസ്ഡിപിഐ നേതാക്കളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തെന്ന് കരുതുന്ന നെട്ടൂര്‍ സ്വദേശികളും വിദേശത്ത്യ്ക്ക് കടന്നവരുടെ കൂട്ടത്തിലുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. നെട്ടൂര്‍ കേന്ദ്രീകരിച്ചായിരുന്നു കൊലപാതകം സംബന്ധിച്ചുള്ള ഗൂഢാലോചന നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവാചകനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പേരും ഇക്കൂട്ടത്തിലുണ്ട്.
അധ്യാപകന്റെ കൈവെട്ടു കേസിലും പ്രതികളെ സംരക്ഷിച്ച കുറ്റമാണ് നെട്ടൂര്‍ സ്വദേശികള്‍ക്കെതിരെ ആദ്യം കേസന്വേഷിച്ച കേരള പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയും ചുമത്തിയരുന്നത്. വിചാരണഘട്ടത്തില്‍ ഇവര്‍ക്കെതിരെ തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിനുശേഷം ഇവര്‍ ഏറെക്കാലം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒൻപത് ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്.


Click it and Unblock the Notifications