കൊച്ചിയില്‍ പ്രളയക്കെടുതിയിൽ കുടുങ്ങിയവരെ എയർലിഫ്റ്റ് ചെയ്തു: സേനയുടെ ഹെലികോപ്റ്ററുകൾ രംഗത്ത്
കൊച്ചി: പ്രളയക്കെടുതി കൂടുതൽ രൂക്ഷമായതോടെ കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ നാവികസേന എയർലിഫ്റ്റ് തുടങ്ങി. സേനയുടെ അഞ്ചു ഹെലികോപ്റ്ററുകൾ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃശൂർ, ആറന്മുള ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. ഇന്നലെ രാവിലെ മാത്രം 36 പേരെ ഹെലികോപ്റ്ററുകളിൽ കൊച്ചി നേവൽബെയ്സിൽ എത്തിച്ചു. ഇവരെ എയർബെയ്സിന് സമീപത്തെ നാവിക സേനയുടെ ക്യാംപിൽ പാർപ്പിച്ചിരിക്കുകയാണ്.
ഉച്ചയോടെ കൂടുതൽ പേരെ എയർലിഫ്റ്റ് ചെയ്തു. പത്തനംതിട്ടയിൽ നിന്നുള്ള 46 പേരുൾപ്പെടെ എണ്ണം 132 ആയി ഉയർന്നു. ആലുവയിലെ വീട്ടിൽ കുടുങ്ങി കിടന്ന ആൺകുട്ടിയും കുടുംബവും സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്തവരിൽ പെടും. പൈലറ്റ് കമാൻണ്ടർ വിജയ് വർമ, ഫ്ലൈറ്റ് ഡൈവർ അമിത് എന്നിവരടങ്ങിയ സംഘമാണ് കുട്ടിയെയും മാതാപിതാക്കളെയും രക്ഷപ്പെടുത്തിയത്.
ബോട്ടുകളിലും നാവികസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ചേതക്, എഎൽഎച്ച് ഹെലികോപ്റ്ററുകളാണ് ഈ മേഖലകളിൽ എയർലിഫ്റ്റിൽ ഏർപ്പെട്ടത്. രാവിലെ മുതൽ നാവിക സേനയ്ക്കു സഹായ അഭ്യർഥനകളുടെ പ്രവാഹമായിരുന്നു. എന്നാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) നിർദ്ദേശ പ്രകാരമാണു നാവിക സേന രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. സഹായങ്ങൾ തേടി കെഎസ്ഡിഎംഎയുമായി ബന്ധപ്പെടണമെന്നു നാവിക സേന അഭ്യർത്ഥിച്ചു.