ജാതിയും മതവും രാഷ്ട്രീയവും മറന്ന് മലയാളി ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ടത് ലോകത്തിന് മാതൃക: രാഹുൽ
അങ്കമാലി: ജാതിയും മതവും രാഷ്ട്രീയവും മറന്ന് മലയാളി ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ടത് ലോകത്തിന് തന്നെ മാതൃകയാണെന്ന് എ ഐ സി സി പ്രസിഡന്‍റ് രാഹുൽ ഗാന്ധി പറഞ്ഞു. അങ്കമാലി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച രാഹുൽ ഗാന്ധി ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു.

കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ ദുരന്തത്തോട് കേരള ജനത പ്രതികരിച്ച രീതി മലയാളികൾക്ക് അഭിമാനാക്കാനുള്ളതാണ്. ഇത്രയും കാലത്തെ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് പോകുകയെന്നത് സങ്കടകരമായ കാര്യം തന്നെയാണ്. ഈ സങ്കടത്തിൽ താനും കോൺഗ്രസ് പാർട്ടിയും പങ്ക് ചേരുകയാണ് സംസ്ഥാനത്തെകോൺഗ്രസ് പാർട്ടി പ്രവർത്തകർ മാത്രമല്ല രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണത്തിൽ ഇല്ലെങ്കിലും എന്നും നിങ്ങളുടെ കൂടെ പാർട്ടിയുണ്ടാകുമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസം വരാതിരിക്കുവാനാണ് നേരത്തേവരാതിരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക് , ഉമ്മൻ ചാണ്ടി , കെ.സി. വേണുഗോപാൽ , കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , റോജി എം. ജോൺ എംഎൽഎ , മുൻ എംഎൽഎ പി.ജെ. ജോയി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. പോൾ , എബ്രാഹം മോർ സേവറിയോസ് മെത്രാപ്പോലിത്ത തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. അങ്കമാലി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. ക്യാംപുകളിൽ നിന്ന് മിക്കവരും വീടുകളിലേയ്ക്ക് മടങ്ങിയെങ്കിലും അങ്കമാലി സെന്‍റ് ജോസഫ്സ് ഹൈസ്ക്കൂൾ , ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാംപുകൾ പിരിച്ച് വിടാനായില്ല. സ്കൂൾ തുറക്കുന്ന സമയമായതിനാൽ ഇവിടത്തെ ക്യാംപുകൾ അങ്കമാലി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലേയ്ക്ക് മാറ്റുകയായിരുന്നു. പൂർണമായും വീടുകൾ നഷ്ടപ്പെട്ടവരാണ് ക്യാംപിൽ ഉണ്ടായിരുന്നത്












Click it and Unblock the Notifications