തങ്കളം - കാക്കനാട് നാലുവരിപ്പാത; മുടങ്ങി കിടന്നിരുന്ന നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ
കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം - കാക്കനാട് നാലുവരിപ്പാതയുടെ മുടങ്ങി കിടന്നിരുന്ന നിർമ്മാണ പ്രവർത്തികൾ ഉടൻ പുനരാരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡ്.
ഇതിൽ ഏഴ് കിലോമീറ്റർ ഭാഗമാണ് കോതമംഗലത്തിൽ വരുന്നത്.ഇതിൽ തങ്കളം ലോറി സ്റ്റാന്റിന്റെ ഭാഗത്ത് നിന്നും ആരംഭിച്ച് രണ്ട് കിലോമീറ്റർ വരുന്നതാണ് ആദ്യ റീച്ച്.ആദ്യ റീച്ചിൽ 850 മീറ്റർ റോഡ് മാത്രമേ നിർമ്മിക്കുവാൻ സാധിച്ചിരുന്നുള്ളു .ബാക്കി വരുന്ന 1150 മീറ്റർ ഭാഗത്ത് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂലം പ്രവർത്തി ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല. എന്നാൽ എംഎൽഎ ഇടപ്പെട്ട് ജില്ലാ കളക്ടറുമായി പ്രശ്നം ചർച്ച ചെയ്യുകയും സ്ഥലം ഉടമകളുടെ പരാതി കേൾക്കുകയും തർക്കത്തിൽ കിടന്ന അഞ്ച് പേരുടെ 60 സെന്റോളം വരുന്ന ഭൂമി പൂർണ്ണമായും ഏറ്റെടുക്കുകയും ചെയ്തു.
പ്രസ്തുത സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായും എംഎൽഎ അറിയിച്ചു.ഇതോടെ സ്ഥല സംബന്ധമായി വർഷങ്ങളായി നിലനിന്നിരുന്ന പ്രശ്നത്തിന് പരിഹാരമായെന്നും തങ്കളം ലോറി സ്റ്റാന്റിന്റെ അടുത്ത് നിന്നും ആരംഭിക്കുന്ന ഒന്നാം റീച്ചിലെ 1150 മീറ്ററോളം വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാൻ കഴിയുമെന്നും ബാക്കി വരുന്ന ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കും സ്ഥലം ഏറ്റെടുപ്പിനുമായി 67 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും, ഇതിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികൾ നടന്നു വരികയാണെന്നും എംഎൽഎ അറിയിച്ചു.