കൊച്ചി വെടിവെപ്പ് കേസ്; രവി പൂജാരിയെ കസ്റ്റഡിയിൽ കിട്ടാൻ സാധ്യത തേടി കേരള പൊലീസ്
കൊച്ചി: മുംബൈ, കർണാടക പൊലീസ് സംഘങ്ങളുടെ നോട്ടപ്പുള്ളിയായ അധോലോക നായകൻ രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായതോടെ വെടിവെയ്പ് കേസിൽ കസ്റ്റഡിയിൽ കിട്ടാൻ സാധ്യത തേടി കേരള പൊലീസ്. അറസ്റ്റ് വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇന്ത്യയിൽ ഇന്‍റർപോളിനെ പ്രതിനിധീകരിക്കുന്ന സിബിഐയ്ക്ക് കൊച്ചി സിറ്റി പൊലീസ് കത്തെഴുതിയതിന് പുറമേ, ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചു വരുകയാണ്.
കടവന്ത്രയിൽ നടി ലീനാ മരിയാ പോൾ നടത്തുന്ന ബ്യൂട്ടി സലൂണിന് നേരേ ഡിസംബർ 15നുണ്ടായ വെടിവയ്പ് കേസിൽ തൃക്കാക്കര അസിസ്റ്റന്‍റ് സിറ്റി പൊലീസ് കമ്മിഷണർ പി.പി.ഷംസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നടിക്ക് വന്ന ഫോൺ കോളുകൾ വിദേശത്തു കഴിയുന്ന രവി പൂജാരിയുടേതാണെന്ന നിഗമനത്തിലാണു വിദേശബന്ധം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയത്. ബ്യൂട്ടി സലൂണിലെ വെടിവയ്പ് തൃക്കാക്കര എസിപി തന്നെയാണു തുടർന്നും അന്വേഷിക്കുന്നത്. രവി പൂജാരി സെനഗലിൽ പിടിയിലായെന്ന റിപ്പോർട്ടിന് സ്ഥിരീകരണം തേടി ഇന്‍റർപോളിന് കത്തയച്ചതും അന്വേഷണ ഉദ്യോഗസ്ഥനായ പി.പി.ഷംസാണ്. ഏത് കേസിലാണ് അറസ്റ്റ് എന്നതുൾപ്പെടെ വിവരങ്ങൾ തേടിയിട്ടുണ്ട്. ഇന്നലെ വരെ മറുപടി ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് രവി പൂജാരിയെ ചോദ്യം ചെയ്യാനുള്ള സാധ്യത സംസ്ഥാന പൊലീസ് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ഇതിന് അനുമതി കിട്ടാനുള്ള സാധ്യത ഡിജിപി തലത്തിൽ ആരായുന്നുണ്ട്. സാധിക്കുമെങ്കിൽ കസ്റ്റഡിയിൽ വിട്ടുകിട്ടാനും ശ്രമിക്കും. എന്നാൽ, മഹാരാഷ്‌ട്രയിലും കർണാടകയിലും നിരവധി കൊലപാതക കേസുകളിലും തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിൽ പ്രതിയായ രവി പൂജാരിയെ ഉടനെയൊന്നും കേരള പൊലീസിന് വിട്ടു കിട്ടാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. ഇരു സംസ്ഥാനങ്ങളിലുമായി എഴുപതോളം കേസുകളിൽ പ്രതിയാണ് രവി പൂജാരി.
കടവന്ത്രയിലെ വെടിവയ്പ് കേസിൽ രവി പൂജാരിയെ ആദ്യം പ്രതി ചേർത്തിരുന്നില്ല. സെനഗലിൽ പിടിയിലായ വിവരം പുറത്തായ ശേഷം മുഖ്യപ്രതിയായി ചേർത്തിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെങ്കിൽ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷൻ വാറൻഡ് ആവശ്യമാണ്. ഇതു കണക്കിലെടുത്താണു പ്രതി ചേർത്തതെങ്കിലും കഴിഞ്ഞ ദിവസം വരെ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ല. ഇന്‍റർപോളിന്‍റെ സ്ഥിരീകരണ റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകൂ.
അതിനിടെ, കാസർകോഡ് ജില്ലയിലെ ബേവിഞ്ചയിൽ മരാമത്ത് കരാറുകാരൻ മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരേ 2010ലും 2013ലും നടന്ന വെടിവയ്പിന് പിന്നിലും രവിപൂജാരിയുടെ സംഘമാണെന്ന് കേരള പൊലീസിന് വിവരം ലഭിച്ചു. ആക്രമണത്തിന് മൂന്നു മാസം മുമ്പ് രവി പൂജാരി ഫോണിൽ വിളിച്ച് മുഹമ്മദ് കുഞ്ഞിയെ ഭീഷണിപ്പെടുത്തിയിരുന്നു. പണം ആവശ്യപ്പെട്ടാണ് വിളിച്ചത്.