വേനൽ മഴയും ശക്തമായ കാറ്റും, വൻ കൃഷിനാശം, അങ്കമാലി-എറണാകുളം ദേശീയ പാതയിൽ ഗതാഗത തടസ്സം
കൊച്ചി: പൊടുന്നനെ പെയ്ത വേനല്‍ മഴയില്‍ ദുരിതത്തിലായി എറണാകുളം. അങ്കമാലി-എറണാകുളം ദേശീയ പാതയില്‍ കനത്ത നാശനഷ്ടമാണ് മഴയിലുണ്ടായത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ മരങ്ങള്‍ അടക്കം റോഡിലേക്ക് തകര്‍ന്ന് വീണു. റോഡരികിലെ നിരവധി പരസ്യ ഹോര്‍ഡിംഗുകളും കാറ്റില്‍ ദേശീയപാതയിലേക്ക് വീണു. ഇതോടെ ദേശീയ പാതയില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ച് മാറ്റിയാണ് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അങ്കമാലിക്കും സമീപ പ്രദേശങ്ങളിലും കനത്ത കാറ്റും മഴയും ആരംഭിച്ചത്. പുളിയിനം, പീച്ചാനിക്കാട്, കോടിശ്ശേരി, കൊട്ടപ്പറമ്പ് എന്നിവിടങ്ങളില്‍ വ്യാപന കൃഷി നാശവുമുണ്ടായി. ഇന്നലെ വൈകിട്ട് തിരുവനന്തപുരം നഗരത്തിലാണ് കനത്ത കാറ്റും മഴയുമുണ്ടായത്. വീടുകളിലേക്ക് അടക്കം വെള്ളം കയറുകയും മരങ്ങള്‍ കടപുഴകി നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

ഏപ്രില്‍ അഞ്ചിനും ആറിനും തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഏപ്രില്‍ ഏഴിന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടു(ഏപ്രില്‍ 06) കൂടി തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാമെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications