മുരളീധരന് സ്വന്തം വീട്ടിലെ വോട്ട് പോലും കിട്ടില്ല; കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് ഷിയാസ്
തൃക്കാക്കര: എംബി മുരളീധരന്‍ പാര്‍ട്ടി വിട്ടത് കൊണ്ട് കോണ്‍ഗ്രസിന് തൃക്കാക്കരയില്‍ ഒന്നും സംഭവിക്കില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്വന്തം വീട്ടിലുള്ളവരുടെ വോട്ട് പോലും സ്വാധീനിക്കാന്‍ കഴിയാത്തയാളുകളാണ് കോണ്‍ഗ്രസ് വിട്ട് പോകുന്നതെന്ന് ഷിയാസ് പരിഹസിച്ചു.
ഇവരൊക്കെ നേതാക്കന്മാരായി നില്‍ക്കുന്നത് തന്നെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോഴാണ്. കോണ്‍ഗ്രസ് വിട്ട് പോകുമ്പോള്‍ അവരൊന്നും നേതാക്കളല്ല. അവരൊന്നും സ്വന്തം വീട്ടിലെ വോട്ട് പോലും സ്വധീനിക്കാന്‍ പറ്റാത്തവരാണെന്നും, കോണ്‍ഗ്രസിന് അതുകൊണ്ട് ആശങ്കകളില്ലെന്നും ഷിയാസ് പറഞ്ഞു.

എംബി മുരളീധരന്‍ പാര്‍ട്ടി വിട്ടത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും വരില്ല. സിപിഎമ്മിനെ അത് പ്രതികൂലമായി ബാധിക്കും. ഇത്തരക്കാര്‍ പാര്‍ട്ടി വിടുന്നത് കൊണ്ട് കോണ്‍ഗ്രസിനോ യുഡിഎഫിനോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇന്ന് രാവിലെ വരെ മുരളീധരന്‍ ഞങ്ങളുടെ പാര്‍ട്ടിക്കൊപ്പമായിരുന്നു. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നേരത്തെ ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് അറിയിച്ചിരുന്നു. അദ്ദേഹം മാപ്പും പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിക്കൊപ്പം ഇന്ന് ഫ്‌ളാറ്റുകളും വീടുകളിലും കയറാന്‍ മുരളീധരന്‍ ഉണ്ടായിരുന്നു പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഷിയാസ് പറഞ്ഞു.

മുരളീധരനെ പോലുള്ളവര്‍ പാര്‍ട്ടിക്കൊരു ദോഷവും വരുത്തില്ല. അവരൊക്കെ കോണ്‍ഗ്രസില്‍ നിന്നാലേ നേതാക്കളാവൂ. സിപിഎം തോമസ് മാഷിനെ എവിടെയാണ് പ്രചാരണത്തിന് ഇറക്കിയത്. മുഖ്യമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് ഉദ്ഘാടന വേദിയില്‍ അല്ലാതെ എവിടെയാണ് കെവി തോമസിനെ പരസ്യ പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് ശേഷം ഇത് സിപിഎമ്മിന് ഗുണമാവുമോ എന്നറിയാം. മുരളീധരന്റെ അതൃപ്തിയൊന്നും ഇതുവരെ പാര്‍ട്ടിയോട് അദ്ദേഹം പറഞ്ഞിട്ടില്ല. സിപിഎം പച്ചില വെച്ച് നീട്ടിയാല്‍ പോകുന്നതാണ് മുരളീധരനെ പോലുള്ളവര്‍ എന്ന് ഞങ്ങള്‍ക്ക് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. അങ്ങനെയുള്ളവര്‍ പോകട്ടെയെന്നും ഷിയാസ് വ്യക്തമാക്കി.

അതേസമയം തൃക്കാക്കര മണ്ഡലം ഒരു സമുദായത്തിന് മാത്രമായി കോണ്‍ഗ്രസ് മാറ്റിവെച്ചെന്നും എംബി മുരളീധരന്‍ പറഞ്ഞു. തൃക്കാക്കര സീറ്റ് ഒരിക്കലും എന്നെ പോലൊരാള്‍ക്ക് ലഭിക്കില്ലായിരുന്നു. കെ ബാബു തൃപ്പൂണിത്തുറയില്‍ ആയിരുന്നപ്പോഴാണ് ഈ നിയോജക മണ്ഡലത്തില്‍ മത്സരിച്ചത്. അതിന് ശേഷം തൃക്കാക്കരയും തൃപ്പൂണിത്തുറയുമായി മണ്ഡലം മാറി. അപ്പോള്‍ കെ ബാബു തൃപ്പൂണിത്തുറയിലേക്ക് മാറി. ഇവിടെ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ബെന്നി ബെഹനാന്‍ സ്ഥാനാര്‍ത്ഥിയായി വന്നു. തുടര്‍ച്ചയായി ഇങ്ങനൊരു സീറ്റ് ഒരു വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടിരിക്കും. ഭൂരിപക്ഷ സമുദായത്തെ അവഗണിച്ചെന്ന് ഞാന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ മുമ്പുള്ളത് സജീവ പ്രവര്‍ത്തനത്തില്‍ കുറച്ച് ദിവസങ്ങളായി ഞാന്‍ ഉണ്ടായിരുന്നില്ല. മാറി നില്‍ക്കുന്നത് വല്ലാത്തൊരു സാഹചര്യമായത് കൊണ്ടാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടായപ്പോള്‍ തൃക്കാക്കര മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച വേണ്ടിയിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ ആരും എതിര്‍ത്തില്ല. അതുകൊണ്ടാണ് ആ സ്ഥാനാര്‍ത്ഥി തന്നെ വന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ നടന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ അത് അനിവാര്യമാണ്. ഡിസിസി ഭാരവാഹികളുമായിട്ടോ മണ്ഡലം പ്രസിഡന്റുമാരായിട്ടോ ചര്‍ച്ച ചെയ്തിട്ടില്ല. സ്ഥാനാര്‍ത്ഥിയെ നേതൃത്വം പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും എംബി മുരളീധരന്‍ പറഞ്ഞു.

ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കായിരുന്നു സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടിയിരുന്നത്. പക്ഷേ ബൈപ്പാസ് ചെയ്ത് വരുന്ന ആളുകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിന്റെ ബുദ്ധിമുട്ടുകള്‍ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കുണ്ട്. നേരത്തെ തന്നെ പല നേതാക്കളും വിയോജിപ്പ് പാര്‍ട്ടിയില്‍ അറിയിച്ചതാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം ആരും അത് എടുത്ത് പറഞ്ഞില്ല. താഴോട്ട് മണ്ഡലം വരെ ആ നീരസമുണ്ട്. എല്‍ഡിഎഫിനായി സജീവമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാണ് ഇറങ്ങിയത്. ഒന്നുമല്ലാത്ത രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ല. ഷിയാസിനെ ഞാന്‍ കുറ്റപ്പെടുത്തില്ല. വളരെ മാന്യമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. ഷിയാസ് മാത്രം വിചാരിച്ചാല്‍ പാര്‍ട്ടി രക്ഷപ്പെടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications