സാനുമാഷിനോട് അനുഗ്രഹം വാങ്ങി; പി രാജീവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം
കൊച്ചി: ഒരു പതിറ്റാണ്ടായി കോൺഗ്രസ് കൈയടക്കി വെച്ചിരിക്കുന്ന എറണാകുളം തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി എൽഡിഎഫ്. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ഒരു മുഴം മുൻപേ പ്രചരണ പ്രവർത്തനങ്ങളുമായി പി.രാജീവ്. കൊച്ചിയുടെ പ്രിയ അധ്യാപകൻ സാനുമാഷിന്‍റെ അനുഗ്രഹം വാങ്ങി പി.രാജീവ് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി.
ഇതോടെ തെരഞ്ഞെടുപ്പ‌് പ്രചാരണ റാലികൾക്കും തുടക്കമായി. സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ ശനിയാഴ‌്ച തന്നെ എൽഡിഎഫ‌് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളംബരറാലികൾ സംഘടിപ്പിച്ചു. എറണാകുളത്തിന്‍റെ അഭിമാനം പി.രാജീവ് എന്ന മുദ്രാവാക്യമുയർത്തി എറണാകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. വാദ്യമേളങ്ങളും പ്ലക്കാർഡുകളുമേന്തിയ വനിതകളും ബാൻഡ‌് സെറ്റിന്‍റെയും അകമ്പടിയിൽ എറണാകുളം നോർത്തിൽ നിന്നാരംഭിച്ച പ്രകടനം കച്ചേരിപ്പടിയിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി എം.അനിൽകുമാർ, സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എൻ.സീനുലാൽ, സിപിഐ ജില്ലാ എക്സികുട്ടിവ് അംഗം എം.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പാര്‍ലമെന്‍റേറിയന്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയായ സിപിഎം സ്ഥാനാര്‍ഥി പി.രാജീവിനെ ജയിപ്പിക്കുന്നത് എറണാകുളത്തെ ജനങ്ങളെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്ന് പ്രൊഫ.എം.കെ.സാനു. തെരഞ്ഞെടുപ്പു പ്രചാരണത്തിനു മുന്നോടിയായി തന്നെ സന്ദര്‍ശിച്ച രാജീവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംപി എന്ന നിലയില്‍ അനേകനിലയില്‍ അവിസ്മരണീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിയാണ് രാജീവ്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ പല വികസനങ്ങളും രാജീവിന്‍റെ ശ്രമഫലമായി ഉണ്ടായതാണ്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങാകുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങള്‍ക്ക് നല്ലതു ചെയ്യാനുള്ള മനസും പ്രായോഗിക ബുദ്ധിയുമുള്ള നേതാവാണ് അദ്ദേഹം. അതിനാല്‍ മികച്ച പാര്‍ലമന്‍റേറിയന്‍ എന്ന നിലയില്‍ ശോഭിക്കാന്‍ രാജീവിന് കഴിയും. അദ്ദേഹത്തെ ജയിപ്പിക്കുന്നത് എറണാകുളത്തെ ജനങ്ങളെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. വരും തലമുറകള്‍ക്കും ഇക്കാര്യത്തില്‍ അഭിമാനിക്കാമെന്നും പ്രൊഫ. എം.കെ സാനു അഭിപ്രായപ്പെട്ടു. പ്രൊഫ.എം.കെ.സാനുവിന്‍റെ കാലില്‍വീണ് അനുഗ്രഹം വാങ്ങിയ ശേഷമാണ് രാജീവ് മടങ്ങിയത്.
നല്ല രീതിയില്‍ ജയിക്കാന്‍ കഴിയുന്ന മണ്ഡലം എന്ന നിലയ്ക്കാണ് സിപിഎം എറണാകുളത്തെ കാണുന്നതെന്ന് സിപിഎം സ്ഥാനാര്‍ഥി പി.രാജീവ്. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്കുണ്ടായ ചില പോരായ്മകള്‍ മൂലമാണ്. മണ്ഡലം നിലവില്‍ വന്നശേഷമുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. അതില്‍ ഒരുവട്ടം പാര്‍ട്ടി ചിഹ്നത്തിലാണ് സ്ഥാനാര്‍ഥി മത്സരിച്ചത്. അന്ന് നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ചില കുറവുകള്‍ ഉണ്ടായി. അതിന്‍റെ ഭാഗമായി പാര്‍ട്ടിക്ക് കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ ചിതറിപ്പോയിട്ടുണ്ട്. അക്കാര്യം പാര്‍ട്ടി വിലയിരുത്തുകയും ചെയ്തു. അന്നത്തെ വോട്ടുകളിലെ വ്യത്യാസം മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായത്തിന്‍റെ പ്രതിഫലനമായി പാര്‍ട്ടി കാണുന്നില്ല. പാര്‍ട്ടിക്ക് പറ്റിയ പോരായ്മകള്‍ വോട്ടിങ്ങില്‍ പ്രതിഫലിക്കുക മാത്രമാണ് ഉണ്ടായത്. മണ്ഡലത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിശ്വാസം. തനിക്ക് മണ്ഡലത്തിനോടുള്ളത് ജൈവികമായ ബന്ധമാണ്. മറ്റ് വ്യത്യാസങ്ങളില്ലാതെ ശരിയായ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നൊരാള്‍ എന്ന നിലയ്ക്കാണ് ജനങ്ങള്‍ തന്നെ കാണുന്നത്. ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധവും വികസനം എത്തിക്കാന്‍ ശ്രമിച്ചയാള്‍ എന്ന നിലയ്ക്കും തന്‍റെ പേരു മാത്രമാണ് എറണാകുളത്ത് പാര്‍ട്ടി പരിഗണിച്ചതെന്നും രാജീവ് പറഞ്ഞു. സിപിഎം നേതാക്കളായ സി.എം. ദിനേശ്മണി, എം.അനില്‍കുമാര്‍, സീനു ലാല്‍, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരും രാജീവിനോടൊപ്പം ഉണ്ടായിരുന്നു.