'നിലവാരമില്ലാത്ത നെറികെട്ട പ്രചാരണം', അശ്ലീല വീഡിയോ വിവാദത്തിൽ യുഡിഎഫിനെതിരെ പിണറായി
തൃക്കാക്കര: തൃക്കാക്കരയില്‍ യുഡിഎഫ് നിലവാരമില്ലാത്തതും നെറികെട്ടതുമായ പ്രചാരണമാണ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
എൻ ജി ഒ ക്വട്ടേഴ്‌സ് ജംഗ്ഷനിൽ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെതിരെ ആഞ്ഞടിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത വര്‍ധിച്ച് വരുമ്പോള്‍ അത് തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തൃക്കാക്കരയില്‍ എന്താകും ജനവിധി എന്നതിന്റെ സൂചനകള്‍ യുഡിഎഫിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏത് വിഭാഗത്തോട് ചോദിച്ചാലും അവരെല്ലാം ഡോ. ജോ ജോസഫിനെ പൂര്‍ണമായും അംഗീകരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇത് യുഡിഎഫിനെ വലിയ തോതില്‍ അസ്വസ്ഥരാക്കിയിട്ടുണ്ട്.
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം

യുഡിഎഫ് അവരുടെ ശക്തികേന്ദ്രമെന്ന് കരുതുന്ന മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ഇത്തരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രതികരിക്കുമ്പോള്‍ സ്വാഭാവികമായും അങ്കലാപ്പിലാകും. ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സാധാരണ അംഗീകരിക്കുന്ന ചില പൊതുവായ മാനദണ്ഡങ്ങളുണ്ട്. ആ മാന്യത വിട്ട് കൊണ്ടുളള നടപടികളിലേക്കാണ് യുഡിഎഫ് കടന്നിരിക്കുന്നത്. ഒന്നും നടക്കില്ലെന്ന് വന്നപ്പോള്‍ ഏത് തരത്തിലുളള കള്ളക്കഥയും മെനയാം എന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ആലോചിക്കുന്നു. അത്തരത്തിലുളള പടുകുഴിയിലേക്ക് യുഡിഎഫ് വീണിരിക്കുകയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ തകര്‍ച്ച കാണാം. ജനം കോണ്‍ഗ്രസിനെ കാണുന്നത് ബിജെപിയുടെ ബി ടീം ആയിട്ടാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് കൂട്ടമായി പോവുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന ധാരയില്‍ തൃക്കാക്കരയ്ക്കും പങ്കുണ്ട് എന്ന് അഭിമാനിക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ ഇവിടുത്തെ വോട്ടര്‍മാര്‍ ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications